ബാബ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി; കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നൽകിയില്ല, പതഞ്ജലിയ്ക്കെതിരെ നടപടി കടുപ്പിക്കുന്നു

ഡൽഹി: പതഞ്ജലിക്കെതിരെ കൂടുതൽ കടുത്ത നടപടിയുമായി സുപ്രീംകോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ബാബ രാംദേവ് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കോടതി നിരോധിച്ചിട്ടും വീണ്ടും ആവർത്തിച്ചതിനെ തുടർന്ന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചതിന് മറുപടി നൽകാത്തതിനാലാണ് നടപടി. കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഹിമ കോലി, അഹ്സനുദ്ദിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ വീണ്ടും ഈ പരസ്യം ഉപയോഗിച്ചതിനെ തുടർന്നാണ് പതഞ്ജലിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നോട്ടീസ് അയച്ചെങ്കിലും ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും മറുപടി നൽകിയിരുന്നില്ല. പതഞ്ജലിയുടെ ആയുർവേദ ഉത്പന്നങ്ങളെക്കുറിച്ച് തെറ്റായ പരസ്യങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞ നവംബറിൽ കോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് വീണ്ടും സമാന രീതിയിൽ പരസ്യങ്ങള്‍ നല്‍കിയതിനാലാണ് നിരോധിച്ച് കൊണ്ട് ഫെബ്രുവരിയിൽ ഉത്തരവിറക്കിയത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ‘രോഗങ്ങളിൽ നിന്ന് ശാശ്വത പരിഹാരം’ എന്ന പരസ്യവാചകത്തോടെ പുറത്തുവന്ന പരസ്യങ്ങളാണ് നിരോധിച്ചത്. 2023 നവംബറിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകരുതെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും വാർത്താസമ്മേളനം വിളിച്ചുചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നെന്ന് ഐഎംഎ ഹർജിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല പതഞ്ജലിയുടെ ആയുർവേദ ഉത്പന്നങ്ങൾ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങി പല അസുഖങ്ങൾക്കും ശാശ്വത ശമനം തരുമെന്നുമുള്ള പരസ്യങ്ങൾ തുടർന്നും നൽകിയതായും ഐഎംഎ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top