തൃശൂരില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 പവന്റെ സ്വര്‍ണകിരീടമെന്ന് സുരേഷ് ഗോപി; നേര്‍ച്ച സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കാന്‍ കഴിയുമോയെന്നും ചോദ്യം

തൃശൂര്‍: തൃശൂര്‍ ലൂര്‍ദ് മാതാവിന് സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണകിരീടത്തെക്കുറിച്ച് വിവാദം പുകയുമ്പോള്‍ പ്രതികരണവുമായി താരം രംഗത്തെത്തി. ഒരു വ്യക്തിയുടെ ഹൃദയവികാരം ഒരു സോഷ്യല്‍ ഓഡിറ്റിന് എങ്ങനെയാണ് വിധേയമാക്കാന്‍ കഴിയുകയെന്ന് സുരേഷ് ഗോപി ചോദിച്ചു. തൃശൂര്‍ ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച സ്വര്‍ണകിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന ചോദ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

” ഒരു കോടിയുടെ സ്വര്‍ണകിരീടം വെക്കുമെന്ന് ഞാന്‍ അച്ചന് വാക്കുകൊടുത്തിരുന്നുവെങ്കില്‍, ആ കിരീടമെവിടെയെന്ന് വേണമെങ്കില്‍ വിശ്വാസികള്‍ക്ക് ചോദിക്കാം. സ്വര്‍ണകിരീടം വെക്കുമെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ?” ഏഷ്യാനെറ്റ്‌ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

“കിരീടം വയ്ക്കാന്‍ വരുമ്പോഴും മാധ്യമങ്ങളെ ഞാന്‍ നിരാകരിക്കുകയാണ് ചെയ്തത്. എനിക്കിത് പബ്ലിസിറ്റി മെറ്റീരിയലല്ല. അത് അങ്ങനെ ആക്കിയത് മാധ്യമങ്ങളാണ്. ഒരു മുഹൂര്‍ത്തം തീര്‍ച്ചയായും സൃഷ്ടിക്കപ്പെടും. അത് വിജയം എന്നുവരെ ഞാന്‍ വിചാരിക്കുന്നു. വിജയമാണെങ്കില്‍ വിജയം. അല്ലെങ്കില്‍ അതിനപ്പുറത്ത് മറ്റൊരു മുഹൂര്‍ത്തം വരും. അത് എപ്പോഴാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല.”

“നിങ്ങള്‍ വിജയിപ്പിച്ചാല്‍ ഞാന്‍ സിനിമ ചെയ്യും. സിനിമ ചെയ്തുകൊണ്ട് എംപിയായി പ്രവര്‍ത്തിക്കും. അങ്ങനെ ഒരു മുഹൂര്‍ത്തമാണ് വരുന്നതെങ്കില്‍ ഞാന്‍ പത്ത് പവന്‍റെ സ്വര്‍ണകിരീടം വെക്കും. അത് ഉരച്ചുനോക്കാനോ ചുരണ്ടി നോക്കാനോ ഒക്കെ നിങ്ങള്‍ വരൂ. ഒരു വൈരക്കല്‍ പതിപ്പിച്ച് ഞാന്‍ മാതാവിന് ഒരു കിരീടമായി വരും. ഇപ്പോള്‍ പെരുമാറ്റച്ചട്ടമൊന്നുമില്ലല്ലോ? ഇനി പെരുമാറ്റച്ചട്ടമുണ്ടെങ്കിലും എനിക്ക് വാഗ്ദാനമായിട്ടല്ല, പ്രാര്‍ത്ഥനയായി പറയാം. ഏത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് മുന്നോട്ട് വരുന്നതെന്നും എനിക്കറിയാം.”

“ഇതെന്റെ കുടുംബത്തിന്റെ ഹൃദയവേദനയില്‍ നിന്നും വരുന്ന മറ്റൊരു നേര്‍ച്ച മാത്രമാണ്. നിങ്ങള്‍ക്കിത് വലിയ പബ്ളിസിറ്റിയാക്കി നശിപ്പിക്കണമെന്നുണ്ടാകും. പക്ഷെ ഞാനിത് വിജയത്തിലേക്ക് കൊണ്ടുപോകും. എനിക്ക് ജനങ്ങളിലാണ് വിശ്വാസം. ഗുരുവായൂര്‍, ചാവക്കാട് മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ (ബിജെപിക്ക് അനുകൂലമായ) എന്താണെന്ന് ബൂത്തില്‍പ്പോയി അന്വേഷിക്കണം-സുരേഷ് ഗോപി പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top