‘തമിഴ് സംവിധായകൻ ലൈംഗിക അടിമയാക്കി; മലയാളത്തിലെ സഹനടനും ബലാത്സംഗം ചെയ്തു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സൗമ്യ

തമിഴിലെ ഒരു സുപ്രസിദ്ധ സംവിധായകൻ ഒരു വർഷത്തോളം തന്നെ ലൈംഗിക അടിമയാക്കിയെന്ന് നടി സൗമ്യ. സുജാതയെന്നാണ് യഥാർത്ഥ പേരെങ്കിലും സൗമ്യ എന്ന പേരിലാണ് മലയാളത്തിലും തമിഴിലും ഇവർ അറിയപ്പെട്ടിരുന്നത്.

18 വയസുമുതൽ നേരിട്ട അതിക്രൂരമായ ലൈംഗികാതിക്രമത്തിന്റെ വേദനയും ഒറ്റപ്പെടലും ഒരു ദേശീയ ടെലിവിഷൻ ചാനലിൽ സൗമ്യ പങ്കുവച്ചത് ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഒരുവർഷക്കാലം തമിഴ് സംവിധായകൻ​ തന്നെ ലൈംഗിക അടിമയാക്കിയതായി അവർ വെളിപ്പെടുത്തി. സംവിധായകന്റെ പേര് വ്യക്തമാക്കിയില്ല. പൊലീസിനു നൽകിയ പരാതിയിൽ സംവിധായകന്റെ പേര് പറഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞു.

നടി രേവതിയുടെ അയൽവാസിയായ തൻ്റെ ഏറ്റവും വലിയ ആഗ്രഹം അവരെ പോലെ അറിയപ്പെടുന്ന ഒരു നടിയായി മാറണമെന്നായിരുന്നു. നാടകങ്ങളിൽ പ്രവർത്തിച്ചതിന്റെ പരിചയം വെച്ചാണ് സൗമ്യ 18ാം വയസിൽ സിനിമയിലെത്തിയത്. മകളെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തമിഴ് സംവിധായകൻ തൻ്റെ പിതാവിനെ സമീപിക്കുകയായിരുന്നു. വളരെ ദരിദ്രമായ ചുറ്റുപാടായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടാം എന്നായിരുന്നു സംവിധായകൻ നൽകിയ മോഹന വാഗ്ദാനം.

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സംവിധായകന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നി. സിനിമയിലെ റോളിനായി താൻ നിരന്തരം പണം മുടക്കിയിട്ടുണ്ടെന്ന് അയാൾ പറഞ്ഞു​കൊണ്ടിരുന്നു. കടം വീട്ടാൻ അഭിനയിക്കുക അല്ലാതെ മറ്റ് വഴിയില്ലായിരുന്നു. മാത്രമല്ല, ചെറിയ പ്രായമാണ്. സിനിമയിലെ ചതിക്കുഴികളെ കുറിച്ച് ബോധ്യപ്പെടുത്താൻ ആരും ഉണ്ടായിരുന്നില്ല. ഒരിക്കൽ ​സെറ്റിലെത്തിയപ്പോൾ സംവിധായകൻ രോഷത്തോടെ പ്രതികരിച്ചു. അതിൽ പിന്നെ ഭയമായി. അയാളുടെ അത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചു. സ്വന്തം മകളെ പോലെയാണ് കാണുന്നതെന്ന് ഒരിക്കൽ സംവിധായകൻ പറഞ്ഞു. സ്വന്തം മകൾ അവരെ വിട്ടു പോയ കഥയും വിവരിച്ചു. എന്നാൽ അതൊക്കെ കള്ളമായിരുന്നു എന്ന് അന്ന് മനസിലാക്കാൻ കഴിഞ്ഞില്ല. സ്വന്തം മകൾ അയാൾക്കു നേരെ ബലാത്സംഗ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അത് കള്ളമാണെന്ന് പറഞ്ഞ് അയാൾ തള്ളി.

ഒരിക്കൽ സംവിധായകനും ഭാര്യയും വീട്ടിലേക്ക് കൊണ്ടുപോയി. നല്ല ഭക്ഷണം നൽകി സൽകരിച്ചു. വിശ്വാസം പിടിച്ചു പറ്റി. ഒരുദിവസം വീട്ടിൽ ഭാര്യയില്ലാതിരുന്നപ്പോൾ മോളേ എന്ന് മാത്രം വിളിച്ചിരുന്ന സംവിധായകൻ ചുംബിക്കാൻ ശ്രമിച്ചു. ആ സമയത്ത് ഞെട്ടിപ്പോയെന്നും ഇക്കാര്യം സുഹൃത്തുക്കളോട് പോലും പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും നടി പറയുന്നു. ഓരോ തവണ ബലാത്സംഗം ചെയ്യുമ്പോഴും പിന്നീടും അയാളെന്നെ മോളെ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അസ്സഹനീയമായി തോന്നാറുണ്ട്. എൻ്റെ നിവർത്തികേടിനേയും നിസ്സഹായതയേയും അയാൾ പരമാവധി ചൂഷണം ചെയ്തു. ഒരു വർഷത്തോളം അയാളെന്നെ മാനസികമായും ശാരീരികമായും കൊല്ലുകയായിരുന്നു എന്നും സൗമ്യ തുറന്ന് പറയുന്നു.

സിനിമയുടെ റിഹേഴ്സലിനായി നിരവധി തവണ അയാളുടെ വീട് സന്ദർശിക്കേണ്ടി വന്നു. ആ കാലത്തൊക്കെ അയാളുടെ പെരുമാറ്റം ദുസ്സഹമായി മാറി. പല തവണ ശ്രമം നടത്തി ഒടുവിൽ ബലാത്സംഗം ചെയ്തു. പിന്നീട് ഒരു വർഷത്തോളം അയാളുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നു. അതിനായുള്ള തന്ത്രങ്ങളായിരുന്നു അയാൾ നിരന്തരം പ്രയോഗിച്ചത്. മകളെന്ന് അഭിസംബോധന ചെയ്ത നടിയിൽ തനിക്കൊരു മകൾ വേണമെന്നും അയാൾ ആവശ്യപ്പെട്ടു.

നിരവധി സംവിധായകരും നടൻമാരും ടെക്നീഷ്യൻമാരും ലൈംഗികമായി ദുരുപയോഗം ചെയ്തതതായും സൗമ്യ പറഞ്ഞു. മലയാള സിനിമയിലും പീഡന പരമ്പരകൾ ആവർത്തിച്ചു. ഹേമ റിപ്പോർട്ട് വന്ന ശേഷം ആരോപണ വിധേയനായ സഹനടനും എന്നെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. താൻ കടന്നു പോയതും അനുഭവിച്ചതുമായ പീഡന പരമ്പരയിൽ നിന്ന് കരകയറാൻ 30 കൊല്ലം വേണ്ടിവന്നു. സ്വന്തം സുരക്ഷ കണക്കിലെടുത്താണ് സംവിധായകന്റെ പേര് പുറത്തു പറയാത്തതെ ന്നും അവർ കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top