കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍; 40,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത് ഭൂമിയുടെ സര്‍വ്വേ നമ്പര്‍ ശരിയാക്കാൻ

പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലെ സര്‍വേയർ പിസി രാമദാസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. ഭൂമിയുടെ സര്‍വ്വേ നമ്പര്‍ ശരിയാക്കി നല്‍കുന്നതിന് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്.

ചിറക്കല്‍ സ്വദേശിയുടെ പന്ത്രണ്ടര സെന്റ് ഭൂമി തരംമാറി കിടക്കുന്നത് ശരിയാക്കുന്നതിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അപേക്ഷ നല്‍കിയത്. വില്ലേജ് ഓഫീസര്‍ക്ക് സ്ഥലം തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് അപേക്ഷ തഹസീല്‍ദാര്‍ക്ക് കൈമാറിയത്. ഇത് പരിശോധിക്കാനാണ് പിസി രാമദാസ് എത്തിയത്. സ്ഥലപരിശോധനയ്ക്ക് എത്തിയ ദിവസം 2,500 രൂപ സര്‍വേയർ കൈക്കൂലി വാങ്ങി. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ട് 75,000 കൂടി ആവശ്യപ്പെടുകയായിരുന്നു. നിരന്തരം ആവശ്യപ്പെട്ടപ്പോഴാണ് കൈക്കൂലി തുക 40,000 ആയി കുറച്ചത്.

പരാതിക്കാരന്‍ വിജലന്‍സിനെ സമീപിച്ചതോടെയാണ് അറസ്റ്റ് നടന്നത്. പാലക്കാട് യൂണിറ്റ് ഡിവൈഎസ്പി ദേവദാസന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മറ്റൊരു വസ്തു അളക്കുന്നതിനിടയിലാണ് വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം പരാതിക്കാരന്‍ പണം കൈമാറിയത്. ഇതോടെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തേയും കൈക്കൂലി വാങ്ങിയതിന് വിജിലന്‍സിൻ്റെ പിടിയിലായിട്ടുണ്ട് രാമദാസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top