ടി ബി മരുന്നുകൾക്ക് കടുത്ത ക്ഷാമം, ക്ഷയ രോഗ നിർമ്മാർജന പദ്ധതി താളം തെറ്റുന്നു, കേരളത്തിലെ സ്ഥിതി വ്യത്യസ്തമല്ല

ന്യൂഡൽഹി: ക്ഷയ രോഗ നിർമ്മാർജന പദ്ധതികൾ താളം തെറ്റുന്നു. രാജ്യത്ത് ക്ഷയരോഗ മരുന്നുകൾക്ക് കടുത്ത ക്ഷാമം. രോഗശമനത്തിനുള്ള പ്രധാന മരുന്നായ ക്ലോഫോസിമിൻ ഇപ്പോൾ കിട്ടാനില്ല. ഇതിനുപുറമെ എംഡിആർ രോഗികൾക്കുള്ള മറ്റു മരുന്നുകളായ ലിസോളിഡ്‌, സൈക്ലോസ്‌റ്റൈൻ എന്നിവയും ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. എംഡിആർ രോഗികൾ മരുന്ന് കൃത്യമായി തുടർന്നാൽ പോലും രോഗബാധ കുറയ്ക്കുന്നതിനുള്ള സാധ്യത 60 മുതൽ 65 ശതമാനം വരെയാണ്. മരുന്ന് കിട്ടാത്തത് ഈ രോഗികളുടെ ആരോഗ്യസ്ഥിതിയെ ബാധിക്കും.

കഴിഞ്ഞ ഒന്നര മാസമായി ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലാ ആശുപത്രിയിൽ മരുന്ന് എത്തിയിട്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന് മൂന്ന് തവണ അപേക്ഷ നൽകിയിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല. 1200 ഓളം രോഗികളാണ് ചികിത്സയിലുള്ളത്, ഇതിൽ 124 പേർ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് കേസുകളാണ്.

മുംബൈയിൽ ടി ബി ഓഫീസർമാർ സർക്കാർ സഹായമില്ലാതെ മരുന്ന് നേരിട്ട് സംഭരിക്കുകയാണ്. ഒരു തവണ 5000 രൂപയ്ക് മരുന്ന് വാങ്ങിയാൽ 500 പേർക്ക് ഇത് ഉപയോഗിക്കാം. ഇവർ രോഗ തീവ്രത അനുസരിച്ചാണ് രോഗികൾക്കു മരുന്ന് നൽകുന്നതും. എന്നാൽ മുബൈയിൽ മാത്രം 5000ത്തോളം എം ഡി ആർ രോഗികളുണ്ട്. ഇവടെ പ്രതിവർഷം 3000 ടി ബി രോഗികൾ മരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടയിൽ ടി ബിക്കെതിരെയുള്ള ഐക്യ രാഷ്ട്ര സഭയുടെ രണ്ടാമത് ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി പങ്കെടുത്തില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച 200 കോടി ജനങ്ങളിൽ ടി ബി ബാധയുണ്ട്. ഇതിൽ നാലിലൊന്നു പേർ ഇന്ത്യയിലാണ്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. 2022 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 23407 ടി ബി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021നേക്കാൾ ആറു ശതമാനമാണ് വർദ്ധനവ് ഉണ്ടായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗം ഇല്ലാതാകുന്നതിൽ വലിയ മുന്നേറ്റമാണ് കേരളം നടത്തിയതെങ്കിലും പ്രതിവർഷം 2000ത്തോളം പേർ സംസ്ഥാനത്തും ടി ബി ബാധിച്ച് മരിക്കുന്നുണ്ട്. മരുന്ന് ക്ഷാമം തടയാൻ കഴിയുന്നില്ലെങ്കിൽ 2025 ഓടെ രാജ്യത്ത് നടപ്പാക്കുന്ന ക്ഷയരോഗ മുക്ത പദ്ധതിയ്ക്ക് അർത്ഥമില്ലാതാവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top