സഹകരണബാങ്കിലെ നിക്ഷേപം കള്ള ഒപ്പിട്ടെടുത്ത മുൻ മാനേജർ അറസ്റ്റിൽ; ഹൈക്കോടതി ഇടപെട്ടു; രാഷ്ട്രീയ സ്വാധീനവും പ്രീത ഹരിദാസിന് തുണയായില്ല

തിരുവല്ല: അർബൻ സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകര്‍ അറിയാതെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവിൽ ആയിരുന്ന മുൻ മാനേജർ അറസ്റ്റിൽ. സിപിഎം ഭരിക്കുന്ന ബാങ്കിലെ മുൻ മാനേജറും ജനാധിപത്യാ മഹിളാ അസോസിയേഷൻ നേതാവും ആയിരുന്ന പ്രീത ഹരിദാസ് ആണ് പിടിയിലായത്. 2015ൽ ബാങ്കിൽ മൂന്നര ലക്ഷം സ്ഥിര നിക്ഷേപം നടത്തിയ തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹന് അഞ്ച് വർഷത്തിന് ശേഷം ഏഴ് ലക്ഷത്തോളം രൂപ കിട്ടേണ്ടത് ആയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം പിൻവലിക്കപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകിയതോടെ മുൻ മാനേജർ പ്രീതയെ വിളിച്ചു വരുത്തുകയും വ്യാജ ഒപ്പിട്ട് പണം എടുത്തതായി ഇവർ സമ്മതിക്കുകയും ചെയ്തു.

പണം തിരികെ നൽകാനായി പല അവധികൾ പറഞ്ഞെങ്കിലും, ചേക്കും പ്രോമിസറി നോട്ടും നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പോലീസ് കേസിനെതിരെ പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹർജി തളളിപ്പോയി. തുടർന്ന് ഹൈക്കോടതി നൽകിയ സമയപരിധി കഴിഞ്ഞതോടെയാണ് പോലീസിന് അറസ്റ്റ് വേണ്ടിവന്നത്. ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലക്ക് പോകുന്ന വഴിയിലാണ് പ്രതിയെ കസറ്റഡിയിൽ എടുത്തത്. രാഷ്ട്രീയ സ്വാധീനം മൂലം പ്രതിയെ സംരക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

2015ലാണ് വിജയലക്ഷ്മി 3.5ലക്ഷം സ്ഥിരനിക്ഷേപമിട്ടത്. പലിശ സഹിതം 6.5 ലക്ഷം രൂപയാണ് അഞ്ചുവർഷത്തിനുശേഷം തിരികെ ലഭിക്കേണ്ടത്. 2022ൽ തുക പിൻവലിക്കാൻ ചെന്നപ്പോഴാണ് അക്കൗണ്ട് കാലിയായ കാര്യമറിഞ്ഞത്. ബാങ്ക് ചെയര്‍മാനും സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ആര്‍.സനല്‍ കുമാര്‍ പറഞ്ഞതനുസരിച്ച് തിരുവല്ല ഡി.വൈ.എസ്‌.പിക്ക് വിജയലക്ഷ്മിയും അമ്മയും ചേര്‍ന്ന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രീത ഹരിദാസ്‌ താന്‍ പണം തട്ടിയെടുത്തിരുന്നെന്നും മൂന്നു മാസത്തിനകം തിരിക നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

പണം നഷ്ടപെട്ട തന്നോട് ബാങ്ക് ഒരു തരത്തിലുമുള്ള സഹകരണവും കാണിച്ചില്ല. ബാങ്കിനു പണം നഷ്ടപ്പെട്ടതില്‍ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന മട്ടില്‍ കൈ ഒഴിയുകയാണ്. ബാങ്കിനെ വിശ്വസിച്ചാണ് നിക്ഷേപകര്‍ പണം ഡിപ്പോസിറ്റ് ചെയ്യുന്നത്. ബാങ്കിന് ഒഴിഞ്ഞു മാറാനാവില്ല. തന്നെ കെണിയില്‍പ്പെടുത്താനാണ് തുടക്കം മുതലേ ബാങ്ക് അധികാരികള്‍ ശ്രമിക്കുന്നതെന്ന് കോയമ്പത്തൂരില്‍ ഉദ്യോഗസ്ഥയായ വിജയലക്ഷ്മി ‘മാധ്യമ സിന്‍ഡിക്കറ്റി’നോട് പ്രതികരിച്ചിരുന്നു.

മാസങ്ങള്‍ പിന്നിട്ടിട്ടും തുക തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്കിന് പരാതി നല്‍കിയിരുന്നു. ആര്‍.ബി.ഐ ആവശ്യപ്പെട്ട വിശദീകരണത്തില്‍ നിലവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ തുടര്‍ നടപടികളെടുക്കാനാകാതെ അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നു. പ്രശ്നത്തില്‍ യാതൊരു നീക്കുപോക്കും ഇല്ലാത്തതിനാല്‍ പരാതിക്കാരി രണ്ടു പ്രാവശ്യം സഹകരണ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തെത്തുടര്‍ന്ന് ഏഴ് ദിവസത്തിനകം പണം തിരികെ നല്‍കാന്‍ നോട്ടീസ് പുറപ്പെടുവിച്ചു. തുക തിരികെ ലഭിക്കാത്തതിനാല്‍ വിജയലക്ഷ്മിയും മകള്‍ നീന മോഹനും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം പണം തട്ടിയ ജീവനക്കാരിയെ പുറത്താക്കിയെന്നും നഷ്ടമായ തുക നല്‍കേണ്ട ബാധ്യത ബാങ്കിനില്ലെന്നുമാണ് ചെയര്‍മാന്‍ ആര്‍.സനല്‍ കുമാറിന്‍റെ വിശദീകരണം. പണം തട്ടിയെടുത്ത പ്രീത ഹരിദാസ്‌ 2020ല്‍ ഒന്നരകോടിയോളം രൂപ തട്ടിയെടുത്തത്തിന് രണ്ടു വര്‍ഷത്തേക്ക് സസ്പെന്‍ഷനിലായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top