അൻവറിൻ്റെ വിധി സിപിഎം തീരുമാനിക്കും; പാർട്ടി കടുപ്പിച്ചാൽ 2017ലെ ശരദ് യാദവിൻ്റെ ഗതിയാകും; നിയമസഭ കാണില്ലെന്ന് ഉറപ്പിക്കാം!!

പലവട്ടം പാർലമെൻ്റ് അംഗവും നാലുതവണ കേന്ദ്രമന്ത്രിയും ആയിരുന്ന ശരദ് യാദവ് ഏറ്റവും ഒടുവിൽ രാജ്യസഭയിൽ എത്തിയത് 2016ൽ ആയിരുന്നു. ജനതാദൾ-യു പ്രതിനിധിയായിരുന്നു അന്ന്. എന്നാൽ തൊട്ടടുത്ത വർഷം അയോഗ്യത വന്ന് പുറത്തായി. ഒറ്റ കാരണമേ ഉണ്ടായുള്ളൂ. കോൺഗ്രസും ആർജെഡിയുമായി ചേർന്ന് രൂപീകരിച്ച മഹാസഖ്യം വിട്ട് ബിജെപിയുമായി കൈകോർത്ത നിധീഷ് കുമാറിൻ്റെ നിലപാടിനോട് യോജിച്ചില്ല. പകരം പ്രതിപക്ഷ പാർട്ടികൾ ലാലു പ്രസാദ് യാദവിൻ്റെ നേതൃത്വത്തിൽ പാട്നയിൽ നടത്തിയ റാലിയിൽ പങ്കെടുത്തു. നിധീഷിൻ്റെ ജനതാദൾ-യു നൽകിയ പരാതി പരിഗണിച്ചാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു, യാദവ് അടക്കം രണ്ടു നേതാക്കൾക്ക് അയോഗ്യത കൽപിച്ച് അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
ശരദ് യാദവ് മറ്റൊരു പാർട്ടിയുടെയും ഭാഗമായില്ല; അംഗത്വം സ്വീകരിച്ചില്ല, ഒരു പാർട്ടി വിരുദ്ധ പ്രസ്താവനയും നടത്തിയില്ല. എന്നിട്ടും അയോഗ്യത വന്നത് കണക്കിലെടുത്താൽ അൻവറിൻ്റെ കാര്യം ആകമാനം പരുങ്ങലിലാകും. തൃണമൂൽ കോൺഗ്രസിൻ്റെ കേരളത്തിലെ കോർഡിനേറ്റർ സ്ഥാനമാണ് പി വി അൻവർ ഏറ്റെടുത്തിരിക്കുന്നത്. അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. പശ്ചിമ ബംഗാളിൽ തൃണമൂൽ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അത് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. അവിടെ ചില നേതാക്കൾ ഷാൾ അണിയിക്കുന്നതിൻ്റെ ഫോട്ടോകളും അൻവറിൻ്റെ ടീം പുറത്തുവിട്ടതോടെ രാഷ്ട്രീയചിത്രം വ്യക്തമായിട്ടുണ്ട്.
ഇവിടെയാണ് ശരദ് യാദവിൻ്റെ അംഗത്വം റദ്ദാക്കി കൊണ്ടുള്ള നായിഡുവിൻ്റെ 2017ലെ നിരീക്ഷണങ്ങൾ പ്രസക്തമാകുന്നത്. “സ്വന്തം പാർട്ടിയോട് വിയോജിച്ച് കൊണ്ടുള്ള പരസ്യ പ്രസ്താവനകൾ, മറ്റൊരു പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കുന്നത് അടക്കമെല്ലാം കൂറുമാറ്റ നിരോധന നിയമത്തിൻ്റെ (Anti Defection Law) പരിധിയിൽ വരും. ഇത്തരം നടപടികളിൽ ഏർപ്പെടുന്ന ഒരാൾ സ്വന്തം പാർട്ടിയിൽ നിന്ന് സ്വമേധയാ രാജിവച്ച് പുറത്ത് പോകുന്നതായി തന്നെ പരിഗണിക്കാം. അതിന് ഔപചാരികമായി രാജി സമർപ്പിക്കണം എന്നില്ല. മാത്രമല്ല, സ്വന്തം പാർട്ടിയോട് വിയോജിക്കുന്ന നേതാവ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ആണെങ്കിൽ ഗൗരവം കൂടും; വ്യക്തമായും കൂറുമാറ്റം ആകും”. 1994ലെ രവി നായിക് കേസിലെ സുപ്രീം കോടതി തീരുമാനവും ഇതിനെ പിന്താങ്ങുന്നു. (Ravi Naik versus Union of India, 1994)
രണ്ടു വർഷത്തിന് ശേഷം തമിഴ്നാട്ടിലെ ജി വിശ്വനാഥൻ കേസിൽ സുപ്രീം കോടതി ഈ തീരുമാനം ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. (G Viswanathan versus Honourable Speaker, Tamil Nadu Legislative Assembly) മഹാസഖ്യത്തിൽ നിന്ന് വിട്ടുമാറി ബിജെപിയുമായി ബന്ധം സ്ഥാപിച്ച നിധീഷ് കുമാറാണ് കൂറുമാറ്റം നടത്തിയത് എന്ന് ശരദ് യാദവ് വാദം ഉന്നയിച്ചെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. “തിരഞ്ഞെടുപ്പ് കണക്കാക്കി രൂപീകരിക്കുന്ന താൽക്കാലിക കൂട്ടുകെട്ടുകളെ അടിസ്ഥാനമാക്കി അല്ല, വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ പരിഗണിച്ചാണ് കൂറും കൂറുമാറ്റവും നിർണയിക്കപ്പെടേണ്ടത് ” – ഇതായിരുന്നു വെങ്കയ്യ നായിഡുവിൻ്റെ തീരുമാനത്തിൻ്റെ കാതൽ.
Also Read: കള്ളക്കടത്തുകാരനാക്കി വിശ്വാസ്യത ഇല്ലെന്ന് വരുത്തി!! അൻവർ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞതിന് പിന്നിൽ
ഇതെല്ലാം പി വി അൻവറിൻ്റെ കാര്യത്തിലും ബാധകമാകും. ഇടത് പിന്തുണയോടെ സ്വതന്ത്രനായാണ് താൻ മത്സരിച്ചതെന്ന് അൻവർ വാദിച്ചാൽ, ആ സ്വതന്ത്ര പദവിയും കൈവിട്ട് കളഞ്ഞു എന്നതും കുരുക്കാണ്. സ്വതന്ത്ര പ്രതിനിധി എന്ന നിലയിൽ നിന്നും മാറി, ഒരു പാർട്ടിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അൻവർ തീരുമാനിച്ച് കഴിഞ്ഞുവെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പകൽപോലെ വ്യക്തമാണ്. ഇതും കൂറുമാറ്റത്തിൻ്റെ പരിധിയിൽ വരും. സ്വതന്ത്രൻ എന്ന പേരിൽ വോട്ടുതേടി ജയിച്ച ശേഷം ഏതെങ്കിലും രാഷ്ട്രീയത്തിനൊപ്പം ചേരാൻ പറ്റില്ലെന്ന് ചുരുക്കം. അതേസമയം നിയമസഭകളിലേക്കും രാജ്യസഭയിലേക്കും നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങൾക്ക് പാർട്ടികളിൽ ചേരാം. അതും നോമിനേഷൻ നടന്ന് ആറു മാസത്തിനുള്ളിൽ ആകണം.
സർക്കാരിനോടും, പ്രത്യേകിച്ച് മുഖ്യമന്ത്രിയോടും കലഹിച്ച് ഇടത് ബന്ധം വിഛേദിച്ചതിന് പിന്നാലെയാണ് പി വി അൻവർ ശക്തി തെളിയിക്കാൻ ചേലക്കരയിൽ മത്സരത്തിന് ഇറങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ എതിരാളികൾക്ക് വടിയെടുത്തത് കൊടുത്തത് പോലെയായി. ദയനീയ തോൽവിയോടെ യുഡിഎഫുമായി വിലപേശലിന് ഉണ്ടായിരുന്ന എല്ലാ സാദ്ധ്യതയും അടഞ്ഞിരിക്കെ ആണ് നിലമ്പൂർ ഫോറസ്റ്റ് സ്റ്റേഷൻ ആക്രമണത്തിൻ്റെ രൂപത്തിൽ അൻവറിൻ്റെ വര വീണ്ടും തെളിഞ്ഞത്. അതിലെ അറസ്റ്റ് ഉണ്ടാക്കിയ വീരപരിവേഷത്തോടെ ആണ് യുഡിഎഫുമായി വീണ്ടും ഒരു ചർച്ചക്ക് ഇരിക്കാനെങ്കിലും കഴിയുന്ന അവസ്ഥയായത്.
ഇതിന് പിന്നാലെയാണ് വിലപേശൽ ശേഷി ഉറപ്പിക്കാനെന്ന മട്ടിൽ തൃണമൂൽ ബന്ധം സ്ഥാപിച്ച് അൻവറിൻ്റെ അടുത്ത ഇന്നിങ്സിനായി അൻവർ ഇറങ്ങുന്നത്. ഈ ആവേശത്തിൽ പുറത്ത് വിട്ടതാണ് ഇപ്പോഴത്തെ ഫോട്ടോകളും വിവരങ്ങളും. നിലമ്പൂരുകാരുടെ മുന്നിലെങ്കിലും മുഖം രക്ഷിക്കാൻ സിപിഎം അണികളുടെ പഴയ ‘കടന്നൽ രാജ’ക്ക് ഇത്തരമൊന്ന് ആവശ്യവും ആയിരുന്നു. തൊട്ടാൽ പൊട്ടുന്ന വിഷയമായി കേരളം ചർച്ച ചെയ്യുന്ന ‘വനനിയമ ഭേദഗതി’ക്കായി പാർലമെൻ്റിൽ ശബ്ദമുയർത്താൻ തൃണമൂൽ സമ്മതിച്ചിട്ടുണ്ട് എന്നും ഫെയ്സ്ബുക്കിലൂടെ അൻവർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം കൊണ്ടെത്തിച്ചിരിക്കുന്ന രാഷ്ട്രീയ അപകടത്തെക്കുറിച്ച് വേണ്ടത്ര ധാരണ ഇല്ലെന്ന് തന്നെയാണ് സൂചനകൾ. അഥവാ കൃത്യം നിയമോപദേശത്തിനോ മറ്റോ ഉള്ള സാവകാശം കിട്ടിയ മട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here