തൃശൂരിലും പാലക്കാട്ടും ഇന്നും ഭൂചലനം; പരിഭ്രാന്തി നിലനില്‍ക്കുന്നു; ആശങ്കയ്ക്ക് സാഹചര്യമില്ലെന്ന് അധികൃതര്‍

തൃശൂരിലും പാലക്കാട്ടും ഇന്നും നേരിയ തോതില്‍ ഭൂചലനം. പുലർച്ചെ 3.55 നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. പാലക്കാട് തൃത്താല, ആനക്കര ഭാഗങ്ങളിലും ഭൂചലനമുണ്ടായി. ഏതാനും സെക്കൻഡുകളോളം നീണ്ടുനിന്നു.

ഇന്നലെയും ഈ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂമിക്ക് അടിയിൽ നിന്നു മുഴക്കവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

റവന്യു, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തൃശൂരിൽ നിന്ന് 18 കിലോമീറ്റർ വടക്കുമാറിയാണ് പ്രഭവകേന്ദ്രം എന്നാണ് നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ പ്രാഥമിക നിഗമനം.നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 ആണ് തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്.

ഇന്നലെ തൃശൂർ ജില്ലയിൽ കുന്നംകുളം, തലപ്പിള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലും പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.15ന് ഏകദേശം 4 സെക്കൻഡ് നീണ്ടുനിന്ന മുഴക്കമാണ് അനുഭവപ്പെട്ടത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തുടര്‍ച്ചയായി കുലുങ്ങി. ആളുകള്‍ സംഭ്രാന്തിയോടെ പുറത്തേക്ക് ഓടി. പക്ഷെ നാശനഷ്ടങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top