ലൂര്‍ദ് മാതാവിന് സുരേഷ് ഗോപി സ്വര്‍ണകൊന്ത അര്‍പ്പിച്ചു; വീണ്ടും എത്തുന്നത് സ്വര്‍ണകിരീട സമര്‍പ്പണ വിവാദത്തിന് ശേഷം; കരുണാകര സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന

തൃശൂര്‍ ലൂര്‍ദ് മാതാവിന് സ്വര്‍ണ കൊന്തയണിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ലൂര്‍ദ് മാതാവിന് അര്‍പ്പിക്കുന്ന വേളയില്‍ സ്വര്‍ണകിരീടം വീണ് ഉടഞ്ഞത് വലിയ വിവാദത്തിലാണ് കലാശിച്ചത്. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ വേളയിലാണ് സ്വര്‍ണകൊന്ത സമര്‍പ്പിച്ചത്. പള്ളി വികാരിയും ഭരണസമിതി അംഗങ്ങളും ചേർന്ന് സുരേഷ് ​ഗോപിയെ സ്വീകരിച്ചു. സ്വര്‍ണകൊന്ത സമര്‍പ്പിച്ചശേഷം കേന്ദ്രമന്ത്രി മാതാവിനെ കുറേനേരം തൊഴുത് നിന്നു.

കെ കരുണാകരന്‍റെ സ്മൃതികുടീരത്തിലും സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മ.” – സുരേഷ് ഗോപി പറഞ്ഞു.

സ്വര്‍ണകിരീട സമര്‍പ്പണം വിവാദമായപ്പോള്‍ പള്ളി അധികൃതര്‍ സുരേഷ് ഗോപിക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. കിരീടത്തിലെ സ്വര്‍ണം എത്രയുണ്ടെന്ന് പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ നേര്‍ച്ചയായി നല്‍കിയത് പരിശോധിക്കുന്ന രീതി ഇല്ലെന്ന സമീപനമാണ് പള്ളി അധികൃതര്‍ സ്വീകരിച്ചത്. ഇത് സുരേഷ് ഗോപിക്ക് ഗുണകരമായ നിലപാടായി. തൃശൂരിലെ ക്രൈസ്തവ വോട്ടുകളുടെ കൂടി ബലത്തിലാണ് കേരളത്തിലെ ആദ്യ ബിജെപി എംപിയായി മാറാനും അതുവഴി കേന്ദ്രമന്ത്രിയാകാനും സുരേഷ് ഗോപിക്ക് കഴിഞ്ഞത്. ലൂര്‍ദ് മാതാവിനെ മറന്നില്ലെന്ന് തെളിയിക്കുന്ന അവസരം കൂടി കൊന്ത സമര്‍പണം.
.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top