പൂര വിവാദം കത്തിക്കാന്‍ യുഡിഎഫും ബിജെപിയും ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് ഗോവിന്ദന്‍; സുരേഷ് ഗോപി എന്തും പറയുന്ന ആള്‍

തൃശൂര്‍ പൂരം വിവാദം ഉപതിരഞ്ഞെടുപ്പില്‍ കത്തിക്കാന്‍ യുഡിഎഫും ബിജെപിയും ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബിജെപിയും യുഡിഎഫുമാണ് പൂരം കലക്കലിന്റെ ഗുണഭോക്താക്കള്‍. ബിജെപിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലാണ് യുഡിഎഫ് നടത്തുന്നത്. ഗോവിന്ദന്‍ പറഞ്ഞു.
“പൂരം വിവാദം മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് വന്നതല്ല. പൂരം ചര്‍ച്ചകളില്‍ ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പൂരം കലക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് കഴിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൂരം പൂര്‍ണമായി കലങ്ങിയെന്ന് പറയുന്നത് ബിജെപിയും യുഡിഎഫുമാണ്.”
“സുരേഷ് ഗോപി പറയുന്നത് മുഖവിലക്ക് എടുക്കാന്‍ കഴിയില്ല. തന്തയ്ക്ക് വിളിക്കുന്ന നിലപാടാണ് ഇന്നലെ സ്വീകരിച്ചത്. എന്തും പറയാം എന്നാണ് അദ്ദേഹം പറയുന്നത്. രാഷ്ട്രീയക്കാരന്‍ അല്ല സിനിമാക്കാരന്‍ എന്ന രീതിയിലാണ് പറയുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഒറ്റ തന്ത എന്നൊക്കെയുള്ള പ്രയോഗമാണ് അദ്ദേഹം നടത്തുന്നത്. മറ്റാരെങ്കിലും പറഞ്ഞാല്‍ എന്താകും പ്രതികരണം. കെ.സുധാകരന്‍ എല്ലാവരെയും കൊല്ലും എന്ന് പറഞ്ഞതില്‍ ചര്‍ച്ചയില്ലല്ലോ.”
” ബിജെപിയും ആര്‍എസ്എസും തൃശൂര്‍ പൂരം ബോധപൂര്‍വം കലക്കി എന്ന കാര്യം അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരും എന്നാണ് കരുതുന്നത്. ഇത് തടയാന്‍ വേണ്ടിയാണ് വിശ്വാസസമൂഹത്തെ കൂട്ടുപിടിക്കുന്നത്. ബിജെപി നേതാവ് വി.മുരളീധരന്‍ പറയുന്നതും ഈ കാരണംകൊണ്ട് തന്നെയാണ്. അടുത്ത പൂരങ്ങള്‍ പ്രശ്നമില്ലാതെ സര്‍ക്കാര്‍ നടത്തും.” ഗോവിന്ദന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here