തൃശൂര്‍ പൂരം കലക്കലില്‍ പ്രഖ്യാപിച്ച അന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു; തെളിവായി വിവരാവകാശ രേഖ

തൃശൂര്‍ പൂരം മുടക്കാന്‍ ആസൂത്രിത ശ്രമം നടന്നെന്ന ആരോപണം ഇപ്പോഴും കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിലുണ്ട്. സുരേഷ് ഗോപിയുടെ തൃശൂരെ തിരഞ്ഞെടുപ്പ് വിജയത്തിന് ഒരു പ്രധാന കാരണം പൂരം മുടക്കിയത് ആണെന്നാണ് സിപിഐ ആരോപിച്ചത്. സംഭവം വിവാദമായപ്പോഴാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൃശൂര്‍ കമ്മിഷണറെ മാറ്റും, ഡിജിപി തന്നെ അന്വേഷിക്കും എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എഡിജിപി എം.ആര്‍.അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. ഈ അന്വേഷണം വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

പൂരം മുടങ്ങിയതില്‍ അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് പോലീസ് ആസ്ഥാനം മറുപടി നല്‍കിയത്. കൃത്യമായ മറുപടിക്കായി തൃശൂര്‍ സിറ്റി പോലീസിന് കൈമാറുന്നു എന്നും അറിയിച്ചു. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടില്ല എന്നായിരുന്നു തൃശൂര്‍ പോലീസിന്റെ മറുപടി. മനോരമ ന്യൂസിന്റെ അന്വേഷണത്തിനാണ് പോലീസ് ആസ്ഥാനം വിശദീകരണം നല്‍കിയത്.

പൂരം കലക്കിയതിലുള്ള അന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു എന്നാണ് മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. വിവാദം ശമിപ്പിക്കാന്‍ കണ്ണില്‍പ്പൊടി ഇടുകയായിരുന്നു. സിപിഐക്കൊപ്പം ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെ മാത്രമല്ല ഇടതുമുന്നണി ഘടകകക്ഷികളെക്കൂടിയാണ് സര്‍ക്കാര്‍ കബളിപ്പിച്ചത്. പൂരം കലങ്ങിയതിലുള്ള അന്വേഷണത്തില്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നതിന്റെ തെളിവായി വിവരാവകാശത്തിനുള്ള മറുപടി. റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് സിപിഐ നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനങ്ങിയിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top