തൃശൂര്‍ പൂരത്തിന് ആനകളെ വിട്ട് നല്‍കില്ലെന്ന് ഉടമകള്‍; പൂരത്തിന് പുതിയ പ്രതിസന്ധി; ആന ഉടമകളുമായി പ്രശ്നം സംസാരിക്കുമെന്ന് മന്ത്രി രാജന്‍

തൃശൂര്‍: ആനകളെ എഴുന്നള്ളിക്കുന്നതില്‍ നിബന്ധനകള്‍ ഹൈക്കോടതി കര്‍ശനമായിരിക്കെ ആന ഉടമകളും കടുത്ത നിലപാടില്‍. വനംവകുപ്പിന്റെ നാട്ടാന സര്‍ക്കുലറിലെ കര്‍ശന നിര്‍ദേശങ്ങളും ഹൈക്കോടതിയുടെ പുതിയ നിബന്ധനകളും കാരണം പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ഉടമകള്‍. തീരുമാനം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളെ ഉടമകള്‍ അറിയിച്ചിട്ടുണ്ട്.

വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്കു പുറമെ വനംവകുപ്പ് ഡോക്ടർമാരുടെ പരിശോധന കൂടി വേണമെന്ന നിർദേശമാണ് പ്രതിസന്ധിക്ക് കാരണം. വനംവകുപ്പ് നിര്‍ദേശം പിന്‍വലിക്കാതെ ആനകളെ വിടില്ലെന്നാണ് എലഫന്റ് ഓണേഴ്സ് അസോസിയേഷന്‍ നിലപാട്. എന്നാല്‍ സര്‍ക്കുലര്‍ തിരുത്തിയെങ്കിലും ഹൈക്കോടതി കര്‍ശന നിലപാടെടുത്തതിനാല്‍ നിസ്സഹായരാണ് എന്ന നിലപാടിലാണ് വനംവകുപ്പ്.

ആന ഉടമകളുമായി ഈ പ്രശ്നം സംസാരിക്കുമെന്നും പൂരം കുഴപ്പങ്ങളില്ലാതെ നടക്കുമെന്നും മന്ത്രി കെ.രാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തുന്ന കാര്യം രാജന്‍ വ്യക്തമാക്കിയത്.

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആറുമീറ്റര്‍ ദൂരപരിധിയില്‍ തീവെട്ടി ഉള്‍പ്പെടെ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിലപാടിനെ തുടര്‍ന്നാണ് ആന ഉടമകളും കര്‍ശന നിലപാടിലേക്ക് നീങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top