വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഒന്നും ചെയ്യാതെ തിരുവനന്തപുരം നഗരസഭ; വകയിരുത്തിയ തുകയുടെ പകുതി പോലും ചിലവാക്കിയില്ല

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിലില്‍ വലിയ വെല്ലുവിളി മാലിന്യകൂമ്പാരമാണ്. റെയില്‍വേയുടെ സ്ഥലത്താണ് മാലിന്യം എന്ന് പറഞ്ഞ് നഗരസഭ കൈകഴുകുകയാണ്. എന്നാല്‍ ഈ മാലിന്യങ്ങള്‍ റെയില്‍വേയുടെ സ്ഥലത്തേക്ക് ഒഴുകുയെത്തിയത് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ്. കൃത്യമായ വ്യത്തിയാക്കലോ മാലിന്യം മാറ്റലോ ഇല്ലാതെ മഴ ശക്തമാകുമ്പോള്‍ ഇവിടേക്ക് മാലിന്യം ഒഴുകിയെത്തുകയാണ്. തോട് ടണല്‍ രൂപത്തിലാകുമ്പോള്‍ മാലിന്യം കെട്ടി നില്‍ക്കുകയും ചെയ്യുന്നു. തമ്പാനൂര്‍ ഭാഗത്തെ വെള്ളക്കെട്ടിന് പ്രധാന കാരണവും ഇത്തരത്തില്‍ മാലിന്യം വന്നടിഞ്ഞ് തോടിന്റെ ഒഴുക്ക് നിലയ്ക്കുന്നതാണ്.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വര്‍ഷാ വര്‍ഷം കോടികളാണ് നഗരസഭ ചിലവഴിക്കുന്നത്. എന്നാല്‍ 2023-24 വര്‍ഷത്തില്‍ ഇത്തരത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാണ്. 2024 ജൂണ്‍ 10ന് എം വിന്‍സെന്റ് എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ 8 കോടിയിലധികം രൂപ വകയിരുത്തിയെങ്കിലും നഗരസഭ 2 കോടി രൂപ മാത്രമാണ് ചിലവഴിച്ചത് എന്നാണ് പറഞ്ഞിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 8,08,82,344 രൂപ വകയിരുത്തിയതില്‍ ചെലവഴിച്ചത് 2,62,87,064 രൂപ മാത്രമാണ്. തിരുവനന്തപുരം നഗരത്തിലെ 100 വാര്‍ഡുകളിലും കൂടി 1029 ഓടകളാണുള്ളത്. ഇതില്‍ 879 ഓടകളില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു. 104 ഓടകളുടെ ശുചികരണ പ്രവര്‍ത്തനത്തിന് തുടക്കമായതായും മന്ത്രി പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 46 ഓടകളുടെ കാര്യത്തില്‍ മന്ത്രിക്ക് മറുപടിയില്ല. മഴക്കാലം തുടങ്ങിയിട്ടും ശുചീകരണം എങ്ങനെയെന്ന് ആലോചിക്കാത്ത ഓടകള്‍ പോലും ഉണ്ട്.

നഗരസഭാ ഭരണസമിതിയുടെ വീഴ്ചയാണ് ഈ മറുപടി ചൂണ്ടി കാണിക്കുന്നത്. നിലവിലെ ശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തിലാണെങ്കിലും പ്രതിപക്ഷം വിമര്‍ശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. റെയില്‍വെയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കമാണ് അപകടമുണ്ടായ സ്ഥലത്തെ പ്രശ്‌നമെന്നാണ് പറയുന്നത്. റെയില്‍വെ പറയുന്നു കോര്‍പറേഷന്‍ ചെയ്യണമെന്ന്. കോര്‍പറേഷന്‍ പറയുന്നു റെയില്‍വെയാണ് ചെയ്യേണ്ടതെന്ന്. റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതു പരിഹരിക്കാനല്ലേ ഒരു സര്‍ക്കാരുള്ളത്. രണ്ട് കൂട്ടരുടെയും യോഗം വിളിച്ച് പരിഹാരത്തിന്‍ മുന്‍കൈ എടുക്കേണ്ടത് തദ്ദേശമന്ത്രി ആയിരുന്നു. എന്നാല്‍ സര്‍ക്കാരും മന്ത്രിയും അതിന് തയാറായില്ല. ഈ കെടുകാര്യസ്ഥതയാണ് ഈ അപകടത്തിന് കാരണമെന്നും സതീശന്‍ വിമര്‍ശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top