പൊട്ടിത്തെറിച്ച് 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർ; കെഎസ്ഇബിയുടെ അനാസ്ഥയിൽ സംപ്രേഷണം മുടങ്ങി; ‘മന്ത്രിയെ വിളിച്ചിട്ടും നടപടി ഉണ്ടായില്ല’

തിരുവനന്തപുരം: വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ട്വന്റിഫോര്‍, ഫ്ലവേഴ്സ് എന്നീ ചാനലുകളുടെ സംപ്രേഷണം രണ്ട് മണിക്കൂറോളം തടസപ്പെട്ടതിൽ പരസ്യ പ്രതിഷേധവുമായി ചാനലിന്റെ മാനേജിങ് ഡയറക്ടർ ആർ.ശ്രീകണ്ഠൻ നായർ. ചാനലിലൂടെയാണ് അദ്ദേഹം തുറന്നടിച്ചത്. ഇത്തരത്തിൽ സംപ്രേക്ഷണം മുടങ്ങുന്നത് ചാനലിനെ പ്രതികൂലമായി ബാധിക്കുമെന്നത് കൊണ്ട് പലരും കാരണം തുറന്നു പറയാറില്ല എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകണ്ഠൻ നായർ പ്രതികരിച്ചത്. സംപ്രേഷണം മുടങ്ങിയതിൻെറയും പുനസ്ഥാപിക്കാൻ വൈകിയതിന്റെയും കാരണം പ്രേക്ഷകർ അറിയണമെന്നുള്ളത് കൊണ്ടാണ് ചാനലിലൂടെ പരസ്യമായി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടും രണ്ടു മണിക്കൂർ വൈകിയാണ് തകരാർ പരിഹരിച്ചതെന്നും ശ്രീകണ്ഠൻ നായർ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു.

“അഞ്ച് കിലോമീറ്റര്‍ മാത്രമാണ് തേവക്കല്‍ ഓഫീസില്‍ നിന്ന് ട്വന്റിഫോറിന്റെ ഹെഡ്ഓഫീസിലേക്കുള്ളത്. പവര്‍ ബ്രേക്ക്ഡൗണ്‍ സംഭവിച്ചത് അറിഞ്ഞിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥരെത്താന്‍ ഏറെ വൈകി. വിവരം തേടിയപ്പോള്‍ രാവിലെ കോണ്‍ഫറന്‍സിലായിരുന്നു എന്നാണ് ലഭിച്ച മറുപടി. വൈദ്യുതി മന്ത്രിയെ വിളിച്ചപ്പോള്‍ കെഎസ്ഇബി ചെയര്‍മാനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ചെയര്‍മാന് തൊണ്ടവേദനയാണെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. കെഎസ്ഇബി ചെയര്‍മാനും വൈദ്യുതി മന്ത്രിയും തമ്മിൽ സംസാരിക്കാതായിട്ട് കുറേകാലമായി എന്നാണ് അറിഞ്ഞത്. ഇവർ തമ്മിൽ കുറെ നാളായി നല്ല ബന്ധത്തിലല്ല. എന്തിനാണ് മന്ത്രി പറഞ്ഞാൽ പോലും അനുസരിക്കാത്ത ചെയർമാനെ ഈ സ്ഥാനത്ത് വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ആലോചിക്കണം”; ശ്രീകണ്ഠൻ നായർ പറഞ്ഞു. മാസാമാസം വലിയതുക കെഎസ്ഇബിയിൽ അടയ്ക്കുന്ന ഹൈടെൻഷൻ ഉപഭോക്താക്കളെ ആപത്തിലാക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top