വെടിവച്ചത് പീഡിപ്പിച്ചതിലുള്ള പ്രതികാരമെന്ന് ലേഡി ഡോക്ടര്‍; ഷിനിയുടെ ഭര്‍ത്താവിനെതിരെ ബലാത്സംഗത്തിന് കേസ്

പീഡിപ്പിച്ചതിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് വഞ്ചിയൂരിലെ വീട്ടിലെത്തി വെടിവച്ചതെന്ന് പ്രതിയായ ലേഡി ഡോക്ടര്‍ മൊഴി നല്‍കിയതോടെയാണ് പോലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെയാണ് കേസ്. സുജിത്ത് ബലമായി പീഡിപ്പിച്ചു. ഇതിന് പ്രതികാരം ചെയ്യാനാണ് വീട്ടിലെത്തി സുജിത്തിന്റെ ഭാര്യയെ ആക്രമിച്ചതെന്നും ലേഡി ഡോക്ടര്‍ മൊഴി നല്‍കി. ഒപ്പം പീഡനം സംബന്ധിച്ച് പരാതിയും നല്‍കി. ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് പീഡനമുണ്ടായത്. പിന്നാലെ സുജിത്ത് മാലദ്വീപിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് ഭാര്യയെ ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

ബലാത്സംഗ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സുജിത്തിനെ ഉടന്‍ ചോദ്യം ചെയ്യും. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടറായ യുവതിയെ ഇന്നലെയാണ് പോലീസ് ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേന എത്തി ഷിനിയാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മുഖം മറച്ചെത്തിയ യുവതി അതിവേഗത്തില്‍ കാറില്‍ രക്ഷപ്പെടുകയും ചെയ്തു.

വെടിയേറ്റ ഷിനിയെയും ഭാര്‍ത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനൊപ്പം അക്രമിയെത്തിയ കാര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. സുജിത്ത് മൂന്നു വര്‍ഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്ത് ഒരു ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലില്‍ പുറത്തുവന്നു. സുജിത്തും ഡോക്ടറായ യുവതിയും കോവിഡ് കാലത്താണ് പരിചയത്തിലാകുന്നത്. സുജിത്ത് ബന്ധത്തില്‍ നിന്നും അകന്നതോടെയാണ് പ്രതികാരം നടത്താന്‍ ലേഡി ഡോക്ടര്‍ തീരുമാനിച്ചത്. ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലുള്ള കാറായിരുന്നു ആക്രമണം സമയത്ത് ഉപയോഗിച്ചത്. ഇതിലെ നമ്പര്‍ വ്യാജമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ജീവനൊടുക്കാനും ആലോചിച്ചിരുന്നതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top