മദ്യപിച്ചിട്ടില്ലെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയ രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍; പുണെ പോര്‍ഷേ കാര്‍ അപകടക്കേസില്‍ 17കാരനെ രക്ഷിക്കാന്‍ രക്ത പരിശോധനയിലും കൃത്രിമം

പുണെ: മദ്യ ലഹരിയില്‍ 17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രക്ത പരിശോധന റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്രതി മദ്യപിച്ചിട്ടില്ലെന്നായിരുന്നു പൂനെ സാസൂണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ രക്ത പരിശോധനാ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇത് തെറ്റാണെന്ന് കണ്ടെത്തിയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഡോ. അജയ്കുമാര്‍ തവാരെ, ഡോ. ശ്രീഹരി ഹാര്‍ണര്‍ എന്നിവരാണ് അറസ്റ്റിലായത്. ഡോ. അജയ് കുമാര്‍ ഫോറന്‍സിക് വിഭാഗം തലവനാണ്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതി ബാറിലിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മെയ് 19 ന് രാത്രിയിലാണ് ആഡംബര കാറിടിച്ച് രണ്ട് ഐടി പ്രൊഫഷണലുകള്‍ കൊല്ലപ്പെട്ടത്.

അപകടമുണ്ടാക്കിയ കൗമാരക്കാരന്റെ മുത്തച്ഛനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന ഡ്രൈവറുടെ പരാതിയിലാണ് സുരേന്ദ്രകുമാര്‍ അഗര്‍വാളിനെ അറസ്റ്റുചെയ്തത്. പൂനെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

അപകടമുണ്ടായദിവസം പൊലീസ് സ്റ്റേഷനില്‍നിന്ന് മടങ്ങുമ്പോള്‍ പതിനേഴുകാരന്റെ അച്ഛന്‍ വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്രകുമാര്‍ അഗര്‍വാളുംചേര്‍ന്ന് അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ഫോണ്‍ പിടിച്ചുവാങ്ങി മുറിയില്‍ അടച്ചിട്ട് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഡ്രൈവര്‍ ഗംഗാധര്‍ നല്‍കിയ പരാതിയിലുള്ളത്.

പതിനേഴു വര്‍ഷവും എട്ടുമാസവും പ്രായമുള്ള പ്രതിയെ മുതിര്‍ന്നയാളായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top