രണ്ട് ആരോഗ്യ പ്രവർത്തകർക്കും ‘നിപ’ രോഗലക്ഷണം, ഉന്നതല യോഗം വിളിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചു. മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 22-നാണ് മരിച്ചയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.

മരുതോങ്കരയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സജിത്ത് വ്യക്തമാക്കി. ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടൈൻമെന്റ് സോണുകളിൽ ആർആർടികളെ നിയോഗിച്ചിട്ടുണ്ട്. മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

അതേസമയം കേരളത്തിലെ നിപ വ്യാപന സാഹചര്യം കേന്ദ്ര സംഘം പരിശോധിക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദർശിച്ച് നൽകുന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവർത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. നിപ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാലരയ്ക്ക് ഓൺലൈനായാണ് യോഗം ചേരുക. അഞ്ച് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top