ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു; വിഷുവിന് മുമ്പ് വിതരണമെന്ന് ധനമന്ത്രി ബാലഗോപാല്‍; വിമര്‍ശനങ്ങളെ മറികടക്കാമെന്ന കണക്ക് കൂട്ടലില്‍ സര്‍ക്കാര്‍

തിരുവനന്തപുരം : കുടിശികയുള്ള ക്ഷേമ പെന്‍ഷനില്‍ രണ്ട് ഗഡു കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിഷുവിന് മുമ്പ് ഇത് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. രണ്ട് മാസത്തെ കൂടി വിതരണം ചെയ്യുമ്പോള്‍ കുടിശിക 4 മാസമായി കുറയും.

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. മൂന്ന് മാസത്തെ പെന്‍ഷന്‍ ലഭിക്കുമ്പോള്‍ വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് 4800 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.

ഏപ്രില്‍ മാസം മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. മൂന്ന് മാസത്തെ പെന്‍ഷന്‍ അടുത്തടുത്ത് സമയങ്ങളില്‍ അനുവദിക്കുന്നതിലൂടെ ഈ വിമര്‍ശനങ്ങളെ മറികടക്കാമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top