തലസ്ഥാനത്ത് നാടോടി കുടുംബത്തിലെ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയത് പീഡനം ലക്ഷ്യമിട്ട്; പ്രതി ഹസ്സന്‍കുട്ടി സ്ഥിരം കുറ്റവാളിയെന്ന് പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത് സ്ഥിരം കുറ്റവാളി. ലൈംഗിക പീഡനം ലക്ഷ്യമിട്ടാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും ഇയാളുടെ പേര് ഹസ്സൻ കുട്ടി എന്നാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. “പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് ഇയാള്‍. നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതിയിലേക്ക് എത്തിയത്.”- കമ്മീഷണര്‍ പറഞ്ഞു.

കേസിനെക്കുറിച്ച് കമ്മീഷണര്‍ പറയുന്നത് ഇങ്ങനെ: “സംഭവ ദിവസം ട്രെയിനിൽനിന്ന് ഇറങ്ങി ഇയാള്‍ ചാക്ക, എയർപോർട്ട് ഭാഗത്തേക്കു നടന്നെത്തി. ബസ് സ്റ്റോപ്പിൽ കുറച്ചുനേരം നിന്നു. അപ്പോഴാണ് നാടോടി കുടുംബത്തിനൊപ്പം ഉറങ്ങുന്ന കുട്ടിയെ കണ്ടത്. എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ പൊത്തിപിടിച്ചു, കുട്ടിയുടെ അനക്കമില്ലാതായതോടെ പേടിച്ച് ഉപേക്ഷിച്ചു.” ഇതാണ് ഇയാള്‍ പൊലീസിന് നൽകിയ മൊഴിയെന്ന് കമ്മീഷണര്‍ പറഞ്ഞു.

“പോക്സോ ഉൾപ്പെടെ എട്ടോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. ജനുവരി 12 നാണ് കൊല്ലം ജയിലിൽനിന്ന് ഇയാൾ പുറത്തിറങ്ങിയത്. 2022ൽ പെൺകുട്ടിക്ക് മിഠായി കൊടുക്കാമെന്നു പറഞ്ഞ് വിളിച്ച് ഉപദ്രവിച്ച സംഭവമുണ്ടായി. ആ കേസിൽ ജയിലില്‍ കഴിഞ്ഞിരുന്നു. ഭവനഭേദനം, ഓട്ടോ മോഷണം, ക്ഷേത്രത്തിൽ കയറി മോഷണം തുടങ്ങി പല കേസുകൾ ഇയാൾക്കെതിരെയുണ്ട്. ആരുമായും ബന്ധമില്ലാത്ത ആളാണ്. അലഞ്ഞുതിരിയുന്ന ആളാണ്. കൃത്യമായ മേൽവിലാസം ഇല്ലാത്ത ആളായതിനാൽ പ്രതിക്കുവേണ്ടി പല സ്ഥലങ്ങളിൽ അലഞ്ഞു.’’-കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 18ന് അര്‍ദ്ധരാത്രി ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. 19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ 500 മീറ്റർ അകലെ ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top