യൂത്ത് ലീഗിൻ്റെ ഊട്ടുപുര പൂട്ടിച്ചിട്ടെന്ത് നേടി സർക്കാരേ? ഒന്നിച്ചുനിൽക്കേണ്ട നേരത്ത് കുത്തിതിരുപ്പ് പാടില്ലെന്ന് കുഞ്ഞാലിക്കുട്ടി

പിണറായി സർക്കാരിനെതിരെ ഒരുതരത്തിലും പ്രകോപനം ഉണ്ടാക്കുകയോ കടുത്ത ആരോപണമൊന്നും ഉന്നയിക്കുകയോ ചെയ്യാത്ത ലീഗ്‌ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, വയനാട് ദുരന്തഭൂമിയിൽ സർക്കാർ അന്നംമുട്ടിച്ചെന്ന രൂക്ഷവിമർശനവുമായി രംഗത്തെത്തി. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കാൻ യൂത്ത് ലീഗ് നടത്തിയിരുന്ന ഊട്ടുപുര പൂട്ടിച്ചതിലാണ് കുഞ്ഞാലിക്കുട്ടിയുടെ പതിവില്ലാത്ത കടുത്ത വിമർശനം.

“രക്ഷാപ്രവർത്തകർക്ക് മുസ്ലീം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തിരുന്നു. പ്രതിദിനം 10,000ത്തിലധികം ഭക്ഷണപ്പൊതികളാണ് അവർ വിതരണം ചെയ്തിരുന്നത്. അതാണ് കഴിഞ്ഞ ദിവസം പൂട്ടിച്ചത്. ദുരന്തഭൂമിയിൽ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസിലാകുന്നില്ല” -കുഞ്ഞാലിക്കുട്ടി പറയുന്നു. “ഇന്നിപ്പോൾ രക്ഷാപ്രവർത്തകർക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന് വാർത്തകൾ വരുന്നു”. ഇത് ഞെട്ടിക്കുന്നത് ആണെന്ന് കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

“അധികം പേർക്കും ഇന്ന് ഭക്ഷണം കിട്ടിയില്ല. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ ഏറ്റവും വലിയ അജണ്ടകളിൽ പെട്ടതാണ്. അതിന് കുറ്റമറ്റ സംവിധാനം ഇല്ലായിരുന്നു എന്നാണ് തെളിയുന്നത്. അവർക്ക് മൂന്നുനേരം ഭക്ഷണം കൊടുത്ത യൂത്ത് ലീഗും വൈറ്റ്ഗാർഡും മറ്റു സംഘടനകളും അങ്ങേയറ്റം പ്രശംസാർഹമായ പ്രവർത്തനമാണ് നടത്തിയിരുന്നത്.”

ഒരുമിച്ച് നിന്ന് ദുരന്തത്തെ നേരിടേണ്ടി വരുന്ന ഘട്ടത്തിൽ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

രക്ഷാ പ്രവർത്തകർക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. അധിക പേർക്കും ഇന്ന് ഭക്ഷണം കിട്ടിയില്ല എന്ന് പോലും കേട്ടു. ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് ഡിസാസ്റ്റർ റെസ്ക്യൂ മാനേജ്മെന്റിന്റെ ഏറ്റവും വലിയ അജണ്ടകളിൽ ഒന്ന് തന്നെയാണ്. അതിന് കുറ്റമറ്റ സംവിധാനം ഉണ്ടായിരുന്നോ. ഇല്ല എന്ന് തന്നെയാണ് ഇന്നത്തെ വാർത്തകൾ പറയുന്നത്. സർക്കാർ സംവിധാനത്തെ മാത്രം കാത്തു നിന്നിരുന്നെങ്കിൽ ഭക്ഷണം കിട്ടാതെ തളർന്നു വീഴുന്ന രക്ഷപ്രവർത്തകർ മറ്റൊരു ദുരന്തമായിരുന്നേനെ. മഹാ ദുരന്തത്തിൽ കേരളം ഒറ്റക്കെട്ടായി നിന്നപ്പോൾ പട്ടാളവും പോലീസും സന്നദ്ധ പ്രവർത്തകരും ഒരു സോഷ്യൽ ആർമി ആയി രാവും പകലും ഊണും ഉറക്കവും ഇല്ലാതെ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയപ്പോ അവർക്ക് മൂന്ന് നേരം അന്നം കൊടുക്കുക എന്ന ദൗത്യം ഭംഗിയായി നിർവഹിച്ചവരാണ് യൂത്ത് ലീഗും വൈറ്റ് ഗാർഡും മറ്റു സന്നദ്ധ സംഘടനകളും.

യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയിൽ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല. ഹൈ ജീൻ ആയ ഭക്ഷണം അല്ലെന്ന് പറഞ്ഞാണ് പൂട്ടിച്ചത്. ഇന്ന് നൽകിയ ഭക്ഷണത്തിന് മൂന്ന് ദിവസത്തെയെങ്കിലും പഴക്കം ഉണ്ടെന്നാണ് കേട്ടത്. അപ്പൊ എന്താണ് ന്യായം. ദുരന്ത ഭൂമിയിൽ സർവ്വം സമർപ്പിച്ച് മടങ്ങുമ്പോ ആരും ഒരു കയ്യടിപോലും പ്രതീക്ഷിക്കുന്നില്ല. പക്ഷെ, നന്ദികേട് കാണിക്കുന്നത് ഒരു കുറ്റം തന്നെയാണ്. ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോൾ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതും നിർഭാഗ്യകരമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top