ദേവസ്വം മന്ത്രിയ്ക്ക് ജാതിവിവേചനം നേരിടേണ്ടി വന്ന പ്രശ്നം കേരളത്തെ ലജ്ജിപ്പിക്കുന്നത്; അയിത്തം ഉന്മൂലനം ചെയ്യുന്നതിനുള്ള ജാഗ്രത വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‌ ജാതിവിവേചനം നേരിടേണ്ടി വന്ന പ്രശ്നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന്‌ സി.പി എം സംസ്ഥാന സെക്രട്ടറിയേറ്റ്‌. കേരളത്തില്‍ ഒരുകാലത്ത്‌ ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തം ഉള്‍പ്പെടേയുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും, തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ്‌ ജാതി വിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുവില്‍ ഇല്ലാതായത്‌.

ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെയുള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്‌. പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ്‌ മന്ത്രി രാധാകൃഷ്‌ണന്‌ ജാതി വിവേചനം അനുഭവപ്പെട്ടത്‌. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണമെന്ന്‌ സി.പി എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

ദേവസ്വം മന്ത്രിയ്ക്ക് ജാതിവിവേചനം നേരിട്ട കാര്യം മാധ്യമ സിന്‍ഡിക്കറ്റ് പുറത്ത് കൊണ്ട് വന്നതോടെ വന്‍ പ്രകമ്പനങ്ങളാണ് കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക- മാധ്യമ രംഗത്ത് നടക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ശക്തമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. ഏഴു മാസം നീണ്ട ഇടവേളയ്ക്ക് ശേഷം വാര്‍ത്താ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയും സംഭവം തന്നെ ഞെട്ടിച്ചതായാണ് പ്രതികരിച്ചത്. ശക്തമായ നടപടി സര്‍ക്കാരില്‍ നിന്നും വരുമെന്ന സൂചനയാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top