കുളക്കടയിൽ അമേരിക്കൻ കമ്പനി; അഞ്ചര ലക്ഷം രൂപയും ആനുകൂല്യങ്ങളും; കൊമേഴ്സ് ബിരുദധാരികൾക്ക് സുവര്‍ണാവസരം

കൊല്ലം: കൊമേഴ്സ് ബിരുദധാരികൾക്ക് മികച്ച തൊഴിൽ സാധ്യത തുറന്നുകൊണ്ട് കൊട്ടാരക്കര കുളക്കടയിൽ അമേരിക്കൻ കമ്പനിയായ ജിആർ8 അഫിനിറ്റി സർവീസസ് എൽഎൽപി ശാഖ തുറക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും കേരള സ്റ്റാർട്ട് അപ്പ് മിഷനും കേരളയും കെ ഫോണും സംയുക്തമായിട്ടാണ് ഇതിന് അവസരമൊരുക്കുന്നത്. ഗ്രാമീണമേഖലയിലെ ആദ്യ ഐടി പാർക്കായ കുളക്കട അസാപ്പ് കമ്മ്യൂണിറ്റി പാർക്കിലാണ് കമ്പനി പ്രവർത്തനമാരംഭിക്കുന്നത്. ഒക്ടോബർ 19ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

അസാപ് സ്കിൽ പാർക്കിൽ ‘എൻറോൾഡ് ഏജന്റ്’ എന്ന കോഴ്‌സ് പൂർത്തിയാക്കുന്നവരിൽ മികവുള്ളവർക്ക് കമ്പനിയിൽ ജോലി തേടാം. അമേരിക്കയിലെ നികുതിദായകരുടെ റിട്ടേണുകൾ ഫയൽ ചെയ്യാൻ വേണ്ടിയാണ് ജിആർ 8 കേരളത്തിൽ ശാഖ തുടങ്ങുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം മുപ്പതിനായിരത്തിന് മുകളിൽ ആളുകളാണ് അമേരിക്കയിൽ അക്കൗണ്ടിംഗ് മേഖലയിൽ ജോലി ഉപേക്ഷിച്ചത്. എന്നാൽ നികുതിദായകരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്പനി കേരളത്തിൽ ശാഖ തുറക്കുന്നത്.

തുടക്കത്തിൽ പ്രതിവർഷം അഞ്ചരലക്ഷം രൂപ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നൽകിയാകും നിയമനമെന്നും ഇവർ സൂചിപ്പിക്കുന്നു. തുടക്കത്തിൽ ടാക്സ് റിട്ടേൺ മാത്രമാണെന്നും പിന്നീട് ഓഡിറ്റ്, അക്കൗണ്ടിംഗ് എന്നിവയിലും പരിശീലനവും തൊഴിലും ലഭ്യമാക്കുമെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.

‘വർക്ക് നിയർ ഹോം’ എന്ന സർക്കാർ പദ്ധതിപ്രകാരമാണ് മന്ത്രി കെ.എൻ. ബാലഗോപാൽ മുൻകൈയെടുത്ത് കുളക്കടയിൽ അസാപ് സ്കിൽ പാർക്കിൽ സ്റ്റാർട്ട് അപ് മിഷനുമായി ചേർന്ന് മിനി ഐടിപാർക്കും ആരംഭിച്ചത്. 42 സീറ്റുകളാണ് സ്കിൽ പാർക്കിൽ കോഴ്സിനായി ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ കൊട്ടാരക്കരയിൽ കൂടുതൽ ഐടി പാർക്കുകൾക്കുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

ഗ്രാമീണ മേഖലയായ കുളക്കടയിൽ ഇത്തരം ഒരു പദ്ധതി തുടങ്ങുന്നതിന് നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. അസാപും സ്റ്റാർട്ട് അപ്പ് മിഷനും സംയുക്തമായിട്ടാണ് ഇതിന് അവസരമൊരുക്കുന്നതെന്ന് സ്റ്റാർട്ട് അപ്പ്മിഷൻ സിഇഒ അനുപ് അംബിക മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. എൻറോൾഡ് ഏജന്റ് എന്നൊരു പരിപാടി നേരത്തെ സംഘടിപ്പിച്ചിരുന്നു. 500 അപേക്ഷകരിൽ നിന്നും 30 പേരെ തിരഞ്ഞെടുത്തു. ഇവർക്ക് ഈ മേഖലയിൽ പരിശീലനം നൽകി. കോഴ്സ് പൂർത്തിയായ 25 പേർക്ക് ജോലി ലഭിച്ചു. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംരഭം കുളക്കടയിൽ ആരംഭിക്കാനുള്ള മുൻകൈ ധനമന്ത്രി എടുത്തത് എന്നും സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ വ്യക്തമാക്കി.

‘എൻറോൾഡ് ഏജൻ്റ്’ ഉദ്ഘാടനത്തിന് ആറോളം കമ്പനികൾ പങ്കെടുത്തു. ഈ കമ്പനികളോടെല്ലാം മന്ത്രി സംസാരിക്കുകയും കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിലൊരു കമ്പനിയാണ് ജിആർ 8 എന്ന് അനൂപ് അംബിക മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പരീക്ഷണ അടിസ്ഥാനത്തിൽ കുളക്കടയിൽ വർക്ക് നിയർ ഫ്രം ഹോം പദ്ധതിയുടെ ഭാഗമായിട്ടാണ് ജിആർ 8 എത്തുന്നത്. ഇത് വിജയകരമായാൽ ഒരു വർഷത്തിന് ശേഷം കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി അനുപ് അംബിക പറഞ്ഞു.

അസാപ് സ്കിൽ പാർക്കിൽ ‘എൻറോൾഡ് ഏജന്റ്’ എന്ന കോഴ്‌സ് പൂർത്തിയാക്കുന്നവരിൽ മികവുള്ളവർക്ക് കമ്പനിയിൽ ജോലിതേടാം. വലിയ തൊഴിൽസാധ്യതയാണ് ഈ രംഗത്ത് നിലവിലുള്ളതെന്ന് ജിആർ8 ഡയറക്ടർ എൻ അനീഷും അസോസിയേറ്റ് ഡയറക്ടർ സംഗീതയും പറയുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അമേരിക്കയ്ക്ക് പുറമെ കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നികുതി രംഗത്ത് ജോലി കണ്ടെത്താൻ കഴിയുമെന്നും അവർ മാധ്യമ സിൻഡിക്കറ്റിനോട് വ്യക്തമാക്കി.

എന്താണ് എൻറോൾഡ് ഏജന്റ് (ഇഎ)

സ്വദേശത്തിരുന്നും വിദേശത്തിരുന്നും അമേരിക്കൻ നികുതിദായകാർക്ക് വേണ്ടി നികുതി സംബന്ധമായ ജോലികൾ ചെയ്തു നൽകാൻ അവസരമൊരുക്കുന്ന യോഗ്യതയാണ് എൻറോൾഡ് ഏജന്റ് (ഇഎ). അമേരിക്കയിലെ കേന്ദ്ര നികുതി ഏജൻസിയായ ഇന്റേണൽ റെവന്യൂ സർവീസ് (ഐആർഎസ്) മുമ്പാകെ നികുതിദായകരെ പ്രതിനിധീകരിക്കാനും ഇഎ യോഗ്യത വേണം. ഐആർഎസിന്റെ ഔദ്യോഗിക അംഗീകാരമുള്ള ഈ യോഗ്യതയുള്ളവർക്ക് അമേരിക്കയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഇന്ത്യയിൽ ഇപ്പോൾ വലിയ അവസരങ്ങളാണുള്ളത്.

ഇഎ യോഗ്യത നേടാനുള്ള പരിശീലനമാണ് അസാപ് നൽകുന്നത്. ഇന്ത്യയിൽ ഇഎ യോഗ്യതയോടെ ജോലി ചെയ്യുന്നവർക്ക് തുടക്കത്തിൽ തന്നെ 4.5 ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.

പഠനവും ജോലിയും ഒന്നിച്ച്

അസാപ് നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റ് മുഖേനയാണ് ഈ കോഴ്സിന് പ്രവേശനം നൽകുന്നത്. ഈ കോഴ്‌സില്‍ ചേരുമ്പോള്‍ തന്നെ ജോലി ഉറപ്പാക്കുന്ന മാതൃകയിലാണ് പരിശീലന പരിപാടി തയാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്‌സിന്റെ ആരംഭത്തില്‍ തന്നെ ജോലിക്കുള്ള കണ്ടീഷനല്‍ ഓഫര്‍ ലെറ്ററും നല്‍കും. ജോലിക്ക് അനുസൃതമായ പരിശീലനവും തുടര്‍ന്ന് ജോലിയും നല്‍കുന്ന രീതിയാണിത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി എൻറോൾഡ് ഏജന്റ് ആകുന്നവര്‍ക്ക് അമേരിക്കയിലെ നികുതിദായകരുടെ ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കും. ഈ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യയിൽ തന്നെ ഇവൈ, കെപിഎംജി, ഡിലോയ്റ്റ്, പിഡബ്ല്യുസി തുടങ്ങിയ ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ ജോലി നല്‍കുന്നുണ്ട്. അസാപ് കേരളയുടെ ആദ്യ ബാച്ചിലെ 25 പേര്‍ക്ക് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചു.

ഫുൾ ടൈം/ പാർട്ട് ടൈം കമ്പനികളിൽ മുഴുവന്‍ സമയ ജോലി ചെയ്യാം. ഈ മേഖലയിൽ നിലവിൽ കേരളത്തിൽ 500 അവസരങ്ങളാണ് ഉള്ളത്. എൻറോൾഡ് ഏജന്റ് കോഴ്സ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പാർട്ട് ടൈം ആയി ജോലി ചെയ്യാനും അവസരമുണ്ട്. നിലവിൽ നിരവധി വിദ്യാർത്ഥികൾ ഇങ്ങനെ വിവിധ കമ്പനികൾക്കു വേണ്ടി ജോലി ചെയ്യുന്നു.

സീസണൽ ഹയറിംഗ്

അമേരിക്കയിൽനികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട സമയത്ത് കമ്പനികൾ അതിനുമാത്രമായി ആറു മാസക്കാലത്തേക്ക് നൽകുന്ന തൊഴിലവസരങ്ങൾ. ഈ മേഖലയിൽ 400 ഒഴിവുകളാണ് നിലവിൽ ഉള്ളത്.

സംരംഭകത്വ സാധ്യത

എൻറോൾഡ് ഏജന്റ് യോഗ്യതയുള്ളവർക്ക് അമേരിക്കന്‍ നികുതിദായകരുടെ ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും മറ്റു അനുബന്ധ സേവനങ്ങൾ നൽകുന്നതിനും സ്വന്തമായി സ്ഥാപനം ആരംഭിക്കാൻ കഴിയും. ഗുജറാത്തിൽ ഇത്തരത്തിൽ 2000 സ്ഥാപനങ്ങളെങ്കിലും ഉണ്ട്. ഈ മേഖലയിൽ വൻ സാധ്യതയാണുള്ളത്.
പശ്ചിമ ബംഗാളിലും, ഗുജറാത്തിലും, ആന്ധ്രാ പ്രദേശിലും നിരവധി കമ്പനികൾ ഇഎ യോഗ്യതയുള്ളവരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. കേരളത്തിലും ഈ മേഖലയിൽ ലഭ്യമാകുന്ന മാനവവിഭവശേഷി ഉപയോഗിക്കുന്നതിനു വൻകിട കമ്പനികൾ ഓഫീസുകൾ തുറന്നിട്ടുണ്ട്. ഐ ടി മേഖല പോലെ സാമ്പത്തികമാന്ദ്യം ബാധിക്കാത്ത ഒരു തൊഴിൽ മേഖലയാണിത് എന്നതും ആകർഷക ഘടകമാണ്.

എൻറോൾഡ് ഏജന്റും സിഎയ്ക്കു തുല്യമാണോ?

അസാപ് നൽകുന്ന ആറു മാസ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ അമേരിക്കന്‍ ഫെഡറൽ റെവന്യൂ ഏജൻസിയായ ഐആർഎസ് നടത്തുന്ന സ്പെഷ്യൽ എൻറോൾമെന്റ് എക്സാമിനേഷൻ (എസ്ഇഇ) എഴുതാം. എസ്ഇഇ പാസായാൽ എൻറോൾഡ് ഏജൻ്റ് യോഗ്യത ലഭിക്കും. പേരിനൊപ്പം ഇഎ എന്നു ചേർക്കാം. ഈ യോഗ്യതയുള്ളവർക്ക് യു എസിലെ സിപിഎ (സർട്ടിഫൈഡ് പ്രാക്ടീഷണർ അക്കൗണ്ടന്റ്), സിഎഫ്എ (സർട്ടിഫൈഡ് ഫിനാൻസ് അനലിസ്റ്റ്) പരീക്ഷകളിൽ ഒരു പേപ്പർ ഇളവുണ്ട്. കൂടാതെ ക്രെഡിറ്റും കിട്ടും. ഇഎ ഒരിക്കലും സിഎക്കു തുല്യമല്ല.

യോഗ്യത

ബികോം, എംകോം, ബിബിഎ, എംബിഎ-ഫിനാന്‍സ് ബിരുദധാരികള്‍ക്കും, സി.എ പൂര്‍ത്തിയാക്കാത്തവര്‍ക്കും പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അസാപ് നടത്തുന്ന ഇഎ കോഴ്സില്‍ പ്രവേശനം നല്‍കുന്നത്. ആറു മാസമാണ് കോഴ്സ് കാലാവധി.

പരിശീലനത്തിന് നൈപുണ്യ വായ്പയും

ഇഎ പരിശീലന കോഴ്സിന് കാനറാ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സ്കിൽ ലോൺ സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ഫീസ് 58,315 രൂപയാണ്. എന്നാൽ, സ്പെഷ്യൽ എൻറോൾമെൻറ് എക്‌സാമിനേഷൻ (എസ്ഇഇ) പരീക്ഷക്ക് അപേക്ഷിക്കുന്നതിനു 645 ഡോളർ ഫീസ് അധികം നൽകേണ്ടതുണ്ട്. ഈ ഫീസും സ്കിൽ ലോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top