വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു; ആക്രമിച്ചത് പ്രതി അര്‍ജുന്റെ ബന്ധു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു. കേസിലെ പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധുവായ പാല്‍രാജ് ആണ് ആക്രമിച്ചത്. വണ്ടിപ്പെരിയാര്‍ ടൗണിൽവെച്ചുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്റെ കാലില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇദ്ദേഹത്തെ വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതിയായ അര്‍ജുനെ കോടതി വെറുതെ വിടുകയായിരുന്നു. കോടതി വിധിക്ക് ശേഷം അര്‍ജുന്റെ വീടിനു നേരെ ആക്രമണം ഉണ്ടാകുകയും ഇതേത്തുടര്‍ന്ന് ഹൈകോടതിയെ സമീപിച്ച് പോലിസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുകുടുംബങ്ങളും പലതവണ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ന് രാവിലെ കേസിലെ പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധുവിന്‍റെ കടയുടെ മുന്നില്‍വച്ച് പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. എന്നാല്‍ അത് പരിഹരിച്ച് പിരിഞ്ഞുപോയശേഷമാണ് അര്‍ജുന്റെ ബന്ധുവായ പാല്‍രാജ് പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ചത്.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്നും അയല്‍വാസിയായ അര്‍ജുനാണ് കൃത്യം ചെയ്തതെന്നും കണ്ടെത്തിയത്. 2021 സെപ്റ്റംബര്‍ 21 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരുന്നത്. കേസില്‍ 48 സാക്ഷികളെ വിസ്തരിക്കുകയും നിരവധി വസ്തുക്കള്‍ തെളിവായി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് വലിയ ആഘാതമായിരുന്നു കോടതി വിധി. അതിവൈകാരികമായാണ് കുടുംബം കോടതിയില്‍ പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top