‘മദ്യവ്യാപനം വർദ്ധിപ്പിച്ച് ലഹരിക്കെതിരെ ക്യാംപെയന്‍’; പുതിയ മദ്യനയം വിചിത്രമെന്ന് വി ഡി സതീശന്‍

കൊച്ചി: സംസ്ഥാനമന്ത്രിസഭ അംഗീകാരം നല്‍കിയ പുതിയ മദ്യനയം വിചിത്രവും വൈരുധ്യം നിറഞ്ഞതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മദ്യത്തിന്റെ ലഭ്യതയും വ്യാപനവും വര്‍ധിപ്പിക്കുന്നതാണ് പുതിയ മദ്യനയം. ഒരു പഠനവും തയ്യാറാക്കാതെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്യനയം രൂപീകരിച്ചത്. ആരാണ് മദ്യനയം തയ്യാറാക്കിയതെന്ന് അത്ഭുതപ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ പ്രചരണത്തിന് പണം നല്‍കുമെന്ന് ഒരു ഭാഗത്ത് പറയുന്നു. മറ്റൊരിടത്ത് 250 ഔട്ട്‌ലെറ്റുകള്‍ കൂടി അവതരിപ്പിച്ച് ബിവ്റിജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 559 ആക്കുമെന്ന് പറയുന്നു. നിലവിലുള്ളതിനേക്കാള്‍ 70 ശതമാനം ഔട്ട്‌ലെറ്റുകളാണ് അനുവദിക്കുന്നത്. എല്ലാ റെസ്റ്ററന്റുകളിലും ബിയര്‍, വൈന്‍ പാര്‍ലറുകളും അനുവദിച്ച് മദ്യവ്യാപനവും ലഭ്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ പുതിയ മദ്യനയം. മദ്യത്തിന്റെ ലഭ്യത വർദ്ധിക്കുന്നതിലൂടെ ഉപഭോഗവും ആനുപാതികമായി വർദ്ധിക്കുകയാണ്. കേരളത്തിലെ വീട്ടമ്മമാരുടെയും കുട്ടികളുടെയും ജീവിതമാണ് ഇതിന് ഇരകളാകുന്നത്.

ലഹരിമരുന്നുകളുടെ ഉപഭോഗം ഗൗരവതരമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. വിമുക്തിയല്ല, എന്‍ഫോഴ്‌സമെന്റാണ് വേണ്ടത്. ശക്തമായ നടപടികളിലൂടെ രാസലഹരിയുടെ വിതരണം നിയന്ത്രിക്കുകയാണ് വേണ്ടത്. ലഹരി എവിടെ നിന്നാണ് വരുന്നതെന്ന് പോലും എക്‌സൈസിനോ സര്‍ക്കാരിനോ വിവരമില്ല. കൂടുതല്‍ പണം അനുവദിച്ച് എക്‌സൈസിന് കൂടുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കണം.

ഒറ്റിക്കൊടുന്നവരോ ചെറിയ അളവില്‍ ലഹരിവസ്തുക്കള്‍ കൈവശം വയ്ക്കുന്നവരോ ആണ് ഇപ്പോള്‍ പിടിക്കപ്പെടുന്നത്. വലിയതോതില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരി മരുന്ന് കേരളത്തിലേക്ക് ഒഴുകുകയാണ്. എന്നാല്‍ എക്‌സൈസ് വകുപ്പ് നോക്കു കുത്തിയായി നില്‍ക്കുകയാണ്. ചെറുപ്പക്കാര്‍ എവിടെയെങ്കിലും പോയി നശിച്ചോട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആ നിലപാടില്‍ നിന്ന് സർക്കാർ പിന്മാറണം. ക്യാംപെയ്നൊപ്പം എന്‍ഫോഴ്‌സ്‌മെന്റും മുന്നോട്ടുകൊണ്ടുപോകണം. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ രാസലഹരി എങ്ങനെ നിയന്ത്രിക്കും എന്നതു സംബന്ധിച്ച ഒരു നിര്‍ദേശങ്ങളും മദ്യനയത്തിലില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top