ട്രഷറി തട്ടിപ്പുകള്‍ ഞെട്ടിക്കുന്നതെന്ന് സതീശന്‍; വിശ്വാസ്യത വീണ്ടെടുക്കാന്‍ അടിയന്തിര നടപടികള്‍ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ട്രഷറിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ വ്യാപക പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. കഴക്കൂട്ടം സബ്ട്രഷറിയില്‍ ജീവനക്കാര്‍ വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തത് വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ട്രഷറികളിലും സബ് ട്രഷറികളിലും സമാനമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരം സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

“2020 ഓഗസ്റ്റില്‍ വഞ്ചിയൂര്‍ ട്രഷറിയില്‍നിന്നു വിരമിച്ച ജീവനക്കാരന്റെ ലോഗിന്‍ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് മറ്റൊരു ജീവനക്കാരന്‍ ട്രഷറിയില്‍ നിന്നും പണം തട്ടിച്ചെടുത്ത സംഭവം ട്രഷറി സോഫ്ട്‌വെയറിലെ അടക്കം പഴുതുകള്‍ വെളിപ്പെടുത്തുന്നതായിരുന്നു. ആ സംഭവത്തിന് ശേഷം ട്രഷറി പ്രവര്‍ത്തനം കുറ്റമറ്റതാക്കും എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതിനു ശേഷവും നിരവധി തട്ടിപ്പുകള്‍ നടന്നു എന്നത് ആശങ്ക ഉളവാക്കുന്നതാണ്.”

“കഴക്കൂട്ടം ട്രഷറിയില്‍ ജീവനക്കാര്‍തന്നെ അപേക്ഷ പോലും ഇല്ലാതെ അക്കൗണ്ട് ഉടമകളുടെ പേരില്‍ ചെക്കുകള്‍ നല്‍കിയാണ് പണം പിന്‍വലിച്ചത് എന്നത് ഇതിന്റെ തെളിവാണ്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം തെളിയിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ട്രഷറി സംവിധാനത്തിലെ പഴുതുകള്‍ അടയ്ക്കാനുള്ള നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.” – സതീശന്‍ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top