ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ റിയാസ് മൗലവി കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് സതീശന്‍; തെളിവില്ലെന്ന് പറഞ്ഞ് തള്ളിയ കേസ്; അപ്പീലിന് പോയാല്‍ എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം

കാസര്‍കോട്: റിയാസ് മൗലവി വധത്തില്‍ പ്രോസിക്യൂഷനും പോലീസും ഗുരുതര വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭരണനേതൃത്വത്തിന്റെ അറിവോടെയാണ് ഇത് സംഭവിച്ചത്. കേസിലെ ആറ് സാക്ഷികളില്‍ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. പ്രതികള്‍ ആര്‍എസ്എസുകാരാണ് എന്ന് തെളിയിക്കാന്‍ ഉള്‍പ്പെടുത്തിയിരുന്ന സാക്ഷികളെയാണ് വിസ്തരിക്കാതെ വിട്ടത്. ഇത് ദുരൂഹമാണെന്ന് വിധിയില്‍ തന്നെ പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.
“ആര്‍എസ്എസുകാരായ പ്രതികളെ രക്ഷിക്കാന്‍ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് ചെയ്തത്. വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയിട്ടും ഡിവൈഎഫ്ഐക്കാരനെ രക്ഷിക്കാന്‍ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു. റിയാസ് മൗലവി കേസിലും ഇതേപോലുള്ള ഒത്തുകളിയെ തുടര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന്റെ ഭാഗമായാണോ പ്രതികളെ രക്ഷിച്ചത്. അപ്പീലിന് പോകുമെന്ന് പറയുന്നു. വിചാരണ കോടതിയില്‍ തെളിവില്ലാത്ത കേസില്‍ അപ്പീലിന് പോയാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാം.”
“എന്‍ഡിഎ ഘടകകക്ഷി കേരളത്തില്‍ എല്‍ഡിഎഫിലാണ്. ബിജെപി സഖ്യകക്ഷി ആയതോടെ സി.കെ.നാണുവും നീലലോഹിതദാസന്‍ നാടാരും പാര്‍ട്ടി വിട്ടു പോയി. മാത്യു ടി.തോമസും കൃഷ്ണന്‍ കുട്ടിയും എന്‍ഡിഎയില്‍ തുടരുകയാണ്. അതിന്റെ ഭാഗമായാണ് ദേവഗൗഡയുടെ മരുമകന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഇവരുടെ ചിത്രം ഉള്‍പ്പെടുത്തി പോസ്റ്റര്‍ അടിച്ചത്. അപ്പോള്‍ പിന്നെ കേസ് നല്‍കിയിട്ട് എന്ത് കാര്യം? പത്ത് ദിവസത്തിനുള്ളല്‍ എന്‍ഡിഎ ബന്ധം വിച്ഛേദിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പുറത്താക്കുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ?-” സതീശന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here