ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിൽ ചൊവ്വാഴ്ച വിധി; വനിതാ കമ്മിഷനെയും ഡബ്ല്യൂസിസിയെയും കക്ഷിചേർത്ത് ഹൈക്കോടതി

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. കേസിൽ വനിതാ കമ്മിഷനെയും വിമൻ ഇൻ സിനിമ കളക്ടീവിനേയും (ഡബ്ലൂസിസി) കോടതി കക്ഷി ചേർത്തു. റിപ്പോർട്ടിലെ നിർദേശങ്ങളും നിഗമനങ്ങളും പുറത്ത് വിടണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ കോടതിയിൽ അഭ്യർത്ഥിച്ചു.

സിനിമാ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ റിപ്പോർട്ട് മാർഗരേഖയാകും എന്നാണ് വനിതാ കമ്മീഷന്‍റെ നിലപാട്. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചയാൾക്ക് ഇതുമായി നേരിട്ടൊരു ബന്ധവുമില്ല. റിപ്പോർട്ട് പരസ്യമാകുന്നതിലൂടെ ഹർജിക്കാരന് പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. നിർമാതാവ് സജിമോൻ പാറയിലാണ് ഹർജി നൽകിയത്.

ഹർജിയെ നേരത്തേ വിവരാവകാശ കമ്മിഷനും എതിർത്തിരുന്നു. റിപ്പോർട്ട് പരസ്യമാക്കാനിരുന്ന ദിവസമാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയെ തുടർന്ന് റിപ്പോർട്ട് പുറത്തു വിടുന്നത് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. റിപ്പോർട്ട് പരസ്യമാക്കിയാല്‍ ഹേമ കമ്മിഷനോട് വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.

പരസ്യമാക്കാൻ കഴിയാത്ത വിവരങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ല എന്ന് വിവരാവകാശ കമ്മിഷൻ കോടതിയെ ധരിപ്പിച്ചിരുന്നു. കമ്മിഷന്റെ ഉത്തരവ് പ്രകാരമായിരുന്നു റിപ്പോർട്ട് സമർപ്പിച്ച് അഞ്ചു വർഷങ്ങൾക്ക് ശേഷം പുറത്തു വിടാൻ തീരുമാനിച്ചത്. പരസ്യമാക്കുന്ന വിവരങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഈ നിര്‍ദേശം പൂർണമായി നടപ്പാക്കിയെന്ന് ഗവൺമെൻ്റ് സെക്രട്ടറി ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ വിവരാവകാശ കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച സമിതിയാണ് ഹേമ കമ്മിഷന്‍. മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ രൂപീകരിച്ചത്. 2019 ഡിസംബറിൽ കമ്മിഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top