ഡീനിന്റ പണി സെക്യൂരിറ്റി സര്‍വീസല്ലെന്ന് പൂക്കോട് വെറ്ററിനറി കോളജ് ഡീന്‍; സിദ്ധാര്‍ത്ഥന്‍റെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്നും പ്രതികരണം

വയനാട്: പൂക്കോട് വെറ്ററിനറി കോളജില്‍ ക്രൂര റാഗിങ്ങിനിരയായി സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളജ് ഡീന്‍. മരണവിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്ന് ഡീന്‍ എം.കെ. നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബസുഹൃത്ത് മുഖേന വിവരം ബന്ധുക്കളെ അറിയിക്കാന്‍ ആവശ്യപ്പെട്ടത് താനാണെന്നും ബന്ധുക്കളെ അറിയിച്ചില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഡീന്‍ പറഞ്ഞു.

ഡീന്‍ പറയുന്നത് ഇങ്ങനെ: “രാത്രി ഏകദേശം ഒന്നരയോടെയാണ്‌ സംഭവം നടക്കുന്നത്. വിവരം അറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ഞാന്‍ അവിടെ എത്തിയിട്ടുണ്ട്. സിദ്ധാര്‍ഥനെ ആശുപത്രിയില്‍ കൊണ്ടുപോകാനും ജീവന്‍ രക്ഷിക്കാനുമുള്ള എല്ലാ നടപടികളും ഉടനടി സ്വീകരിച്ചു. കോളജിന്റെ ഔദ്യോഗിക വാഹനം സംഭവസമയത്ത് ഇല്ലായിരുന്നു. അതുകൊണ്ട് മറ്റൊരു വിദ്യാര്‍ഥിയുടെ വാഹനത്തിലാണ് ആംബുലന്‍സിനെ ഫോളോ ചെയ്തത്.”

“വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടു. അവിടെ എത്തിയ ഉടന്‍ ഡോക്ടര്‍ സിദ്ധാര്‍ഥനെ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. പത്തുമിനിറ്റിനകം വീട്ടിലറിയിക്കാനുള്ള ഏര്‍പ്പാട് ചെയ്ത ശേഷമാണ് തുടര്‍നടപടികള്‍ സംസാരിക്കുന്നതിനായി ഡോക്ടറുടെ അടുത്തേക്ക് പോയത്.

പൂക്കോട് വെറ്ററിനറി കോളേജിലെ പൂര്‍വവിദ്യാര്‍ഥിയും സിദ്ധാര്‍ഥന്റെ കുടുംബസുഹൃത്തുമായ കൃഷ്ണകാന്ത് എന്ന വിദ്യാര്‍ഥിയോട് വീട്ടില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ഥന്‍ കോളേജില്‍ ചേരാന്‍ എത്തുമ്പോള്‍ ഇയാളും കൂടെവന്നിരുന്നു. അതിനു ശേഷമാണ് ഞാന്‍ ഡോക്ടറോട് തുടര്‍നടപടികളെക്കുറിച്ച് സംസാരിക്കാന്‍ പോയത്. അല്ലാതെ ഞാന്‍ ഒരു കാര്യങ്ങളിലും ഇടപെട്ടില്ല എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്. ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ല. ഡീനിന്റ പണി സെക്യൂരിറ്റി സര്‍വീസല്ല.” ഡീന്‍ വ്യക്തമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top