നിലമ്പൂര്‍ എംഎല്‍എ അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണം; അന്‍വറിന് ഏഷ്യാനെറ്റിലെ വിനു.വി.ജോണിന്‍റെ വക്കീല്‍ നോട്ടീസ്

പി.വി.അൻവർ എംഎൽഎ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു.വി.ജോൺ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. അൻവർ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെ വിനു.വി.ജോണിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതവും അപകീർത്തികരവും ആയ ആരോപണം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തുടർ നിയമനടപടിക്ക് നിർബന്ധിതരാകും.

ഭാരതീയ ന്യായ സംഹിതയിൽ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരായ 356-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ആണ് അൻവർ ഉന്നയിച്ച വ്യാജ ആരോപണം. കെട്ടിച്ചമച്ച കാര്യങ്ങൾ അൻവർ പ്രചരിപ്പിക്കുന്നതിനു പിന്നിൽ പ്രത്യേക അജണ്ടയും ഗൂഢാലോചനയും ഉണ്ട്. ഉത്തരവാദപ്പെട്ട മാധ്യമം എന്ന നിലയിൽ അൻവറിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പല തവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ വ്യാജ ആരോപണം.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സത്യം ജനങ്ങളെ അറിയിക്കുന്ന വ്യക്തിയെ യാഥാർഥ്യത്തിന്റെ കണികപോലും ഇല്ലാത്ത കഥയിലൂടെ ഹനിക്കാനാണ് അൻവറിന്റെ ഉദ്ദേശം. കേരളത്തിലെ പ്രശസ്‌തനായ മാധ്യമ പ്രവർത്തകനെ സ്വഭാവഹത്യ നടത്താനുള്ള ശ്രമം ആണ് അൻവർ നടത്തിയത് എന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. മുപ്പതു ദിവസത്തിനകം നിരുപാധികം മാപ്പപേക്ഷ നടത്തി നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ തുടർ നിയമ നടപടികളിലേക്ക് കടക്കും. ഹൈക്കോ ടതി അഭിഭാഷകൻ വി.വി.നന്ദഗോപാൽ നമ്പ്യാർ മുഖേനയാണ് അൻവറിന് വക്കീൽ നോട്ടീസ് അയച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top