വിഴിഞ്ഞം റെയില്‍ കണക്ടിവിറ്റി 2028 ഡിസംബറില്‍; നിര്‍മ്മാണം കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള റെയില്‍പാതയുടെ നിര്‍മ്മാണം 2028ല്‍ പൂര്‍ത്തീകരിക്കുകയാണ് സംസ്ഥആന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വിഎന്‍ വാസവന്‍. റെയില്‍ പാതയുടെ നിര്‍മ്മാണ് ഉടന്‍ ആരംഭിക്കാന്‍ സാധിക്കും. പാതയുടെ നിര്‍മ്മാണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. പഴയ കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം റെയില്‍പ്പാത സ്ഥാപിക്കേണ്ടിയിരുന്നത് 2022 മെയ് മാസത്തിലായിരുന്നു. അദാനി ഗ്രൂപ്പുമായുള്ള പുതിയ സെറ്റില്‍മെന്റ് കരാര്‍ പ്രകാരമാണ് റെയില്‍ പാത സ്ഥാപിക്കേണ്ട അവസാന തീയതി ഡിസംബര്‍ 2028 ആക്കി ദീര്‍ഘിപ്പിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയാണ് റെയില്‍പ്പാത സ്ഥാപിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഡിപിആര്‍ പ്രകാരം 10.7 കി.മി ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ് തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കാനായി നിര്‍മ്മിക്കേണ്ടത്. ഇതില്‍ 9.02 കി.മി ദൂരവും ടണലിലൂടെയാണ് കടന്നു പോകുന്നത്.

ഡി.പി.ആറിന് ദക്ഷിണ റെയില്‍വേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭ്യമായിട്ടുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളായ പ്രധാന്‍മന്ത്രി ഗതിശക്തി, സാഗര്‍മാല, റെയില്‍ സാഗര്‍ തുടങ്ങിയവയിലൂടെ പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കുന്നതായും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ ഗേറ്റ് വേ കണ്ടെയ്‌നര്‍ ട്രാഫിക്കിന്റെ സാദ്ധ്യത കണക്കിലെടുത്ത് ഒരു കണ്ടെയ്‌നര്‍ റെയില്‍ ടെര്‍മിനല്‍ തിരുവനന്തപുരത്ത ഏതെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കണമെന്ന പ്രൊപ്പോസലും മുന്നോട്ടുവച്ചിട്ടുണ്ട്.

റെയില്‍ പാതക്കായി ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളില്‍പ്പെട്ട 4.697 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലാണ്. 1482.92 കോടി രൂപയാണ് റെയില്‍പ്പാതയ്ക്കായുള്ള ആകെ പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top