പരാതികള്‍ക്കിടയിലും വീട്ടില്‍ വോട്ടിന് നല്ല പ്രതികരണം; 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി; ഏപ്രില്‍ 25വരെ വോട്ട് ചെയ്യാം

തിരുവനന്തപുരം : മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് സംവിധാനത്തിന് മികച്ച പ്രതികരണം. ഇതുവരെ അപേക്ഷിച്ചവരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേര്‍ വീട്ടില്‍ വോട്ടു ചെയ്തു. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും.

വീട്ടില്‍ വോട്ട് സംവിധാനത്തില്‍ വീഴ്ചകളുണ്ടായെന്ന് പരാതികളും ഉയര്‍ന്നിരുന്നു. വയോധികയുടെ വോട്ട് സിപിഎം ബൂത്ത് ഏജന്റ് ചെയ്തതും മരിച്ചയാളുടെ വോട്ട് രേഖപ്പെടുത്തിയതടക്കം നിരവധി പരാതികളാണ് ഉയര്‍ന്നത്. ഇതില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസഥര്‍ക്കെതിരെ നടപടിയും എടുത്തിരുന്നു. പോലീസ് 8 കേസുകളും എടുത്തിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലായി എട്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.

പോലീസ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത മെറ്റല്‍ ബോക്സുകളില്‍ ശേഖരിക്കുകയും പിന്നീട് സുരക്ഷിതമായി സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top