പുതുപ്പള്ളിയിൽ മികച്ച പോളിംഗ്; രാവിലെ മുതൽ സ്ത്രീകൾ അടക്കം വോട്ട് ചെയ്യാൻ എത്തുന്നു

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ്. മിക്ക ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് ഉള്ളത്. 182 പോളിംഗ് ബൂത്തുകളാണുള്ളത്. ആദ്യ മണിക്കൂറിൽ 22 ശതമാനം പോളിംഗാണ് നടന്നത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 പ്രിസൈഡിങ് ഓഫീസർ, 182 ഫസ്റ്റ് പോളിംഗ് ഓഫീസർ, 182 സെക്കൻഡ് പോളിംഗ് ഓഫീസർ, 182 തേഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 144 പേർ റിസർവ് ഡ്യൂട്ടിയിലുമുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ചുപേരായിരിക്കും ഒരു പോളിംഗ് സംഘത്തിലുണ്ടാവുക. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ബൂത്തുകളിലെ നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം നിരീക്ഷിക്കാൻ കഴിയും.

വോട്ടെടുപ്പിന്റെ സുരക്ഷക്കായി 675 അംഗ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതി. എ.ഡി.ജി.പി., ഡി.ഐ.ജി., സോണൽ ഐ.ജി., ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവർത്തിക്കും.

53 വർഷം ഉമ്മൻ ചാണ്ടി മാത്രം പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലത്തെ ഇനിയാരു നയിക്കുമെന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്. ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ലിജിൻ ലാൽ എന്നിവരുൾപ്പെടെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top