അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്തു; വാളയാര്‍ കേസില്‍ സിബിഐയുടെ നിര്‍ണായക നീക്കം

വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത കേസില്‍ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതികളാക്കി സിബിഐ. മൂന്ന് കേസുകളില്‍ കൂടിയാണ് ഇവരെ പ്രതിയാക്കിയിരിക്കുന്നത്. ഇനി അന്വേഷണം നടക്കാനിരിക്കുന്ന കേസുകളാണിത്. കുട്ടികളുടെ മരണത്തില്‍ ഇരുവര്‍ക്കുമുള്ള പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്തതെന്നാണ് സിപിഐയുടെ വിശദീകരണം.
കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച് ആറ് കുറ്റപത്രങ്ങളിലും അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്തിരുന്നു. ഇത് കോടതി അംഗീകരിച്ചതോടെയാണ് കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടന്നത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കുട്ടിമധു, പ്രദീപ് എന്നിവര്‍ പ്രതിയായ ഒരു കേസിലും. കുട്ടി മധു പ്രതിയായ പീഡനക്കേസിലുമാണ് ഇരുവരേയും പ്രതിചേര്‍ത്തത്. പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലുള്ള കേസിലും അമ്മയേയും രണ്ടാനച്ഛനേയും പ്രതിയാക്കാനുള്ള റിപ്പോര്‍ട്ടും ഫയല്‍ ചെയ്തിട്ടുണ്ട്,.
2017 ജനുവരി ഏഴിന് 13 വയസ്സുകാരിയെയും മാര്‍ച്ചില്‍ ഒന്‍പതുവയസ്സുള്ള സഹോദരിയും വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇവര്‍ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയത്. മൂത്ത കുട്ടിയുടെ മരണത്തിന് ശേഷമാണ് പ്രതികള്‍ ഇളയ കുട്ടിയെ പീഡിപ്പിച്ചത്.
മക്കളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് കുട്ടികളേയും പീഡിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്തത് അമ്മയാണെന്നും കുറ്റപത്രത്തിലുണ്ട്. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here