ചേലക്കരയില്‍ കനത്ത പോളിങ്; നിരാശപ്പെടുത്തി വയനാട്; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

ഉപതിരഞ്ഞെടുപ്പില്‍ പോളിങ് സമയം അവസാനിച്ചിരിക്കെ ചേലക്കരയില്‍ വോട്ടിങ് ശതമാനം 70ന് മുകളില്‍ പോകുമെന്ന് സൂചന. എന്നാല്‍ വയനാട് പ്രതീക്ഷിച്ചത്ര പോളിങ് രേഖപ്പെടുത്തിയില്ല. പോളിങ് 60 ശതമാനമാണ് പിന്നിട്ടത്. എന്നാല്‍ ചേലക്കരയില്‍ ആവേശകരമായ പ്രതികരണമാണ് വന്നത്. പോളിങ് 75 ശതമാനം ആകാനും സാധ്യതയുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ രേഖപ്പെടുത്തിയതിനെക്കാളും കൂടുതല്‍ പോളിങ് ശതമാനമാണ് ഇക്കുറി ഉണ്ടായത്. ഇപ്പോഴും വോട്ട് ചെയ്യാനുള്ള ഒഴുക്ക് കുറഞ്ഞിട്ടില്ല. ആറുമണിവരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും മിക്ക ബൂത്തിലും ജനങ്ങള്‍ ക്യൂവിലാണ്. അതിനാല്‍ പോളിങ് സ്റ്റേഷനില്‍ എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കുന്നുണ്ട്. വയനാടിനെ അപേക്ഷിച്ച് ചേലക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയപ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്.
വയനാട് പോളിങ് കുറഞ്ഞത് യുഡിഎഫ് വൃത്തങ്ങളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. പോളിങ് ശതമാനം കൂടിയാല്‍ പ്രിയങ്കയുടെ ഭൂരിപക്ഷം കൂടുമെന്ന കണക്കുകൂട്ടലാണ് പൊതുവേ യുഡിഎഫ് വൃത്തങ്ങളിലുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനം വരെ പോളിങ്ങ് കുറഞ്ഞേക്കും എന്നും ഭയക്കുന്നുണ്ട്. ഇപ്പോഴും നാല് ലക്ഷം ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷ. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിവാക്കിയതിലുള്ള പ്രതിഷേധം പോളിങ് ശതമാനം കുറയാന്‍ കാരണമെന്ന വിലയിരുത്തല്‍ എല്‍ഡിഎഫ് വൃത്തങ്ങള്‍ക്കുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here