സുഗന്ധഗിരി മരംമുറിയില്‍ വയനാട് ഡിഎഫ്ഒയ്ക്ക് സസ്‌പെന്‍ഷന്‍; ഉന്നത ഉദ്യോഗസ്ഥയ്ക്ക് ഗുരുത വീഴ്ചയെന്ന് വനം വകുപ്പ്; ഇതുവരെ നടപടി സ്വീകരിച്ചത് 9 പേര്‍ക്കെതിരെ

തിരുവനന്തപുരം : വയനാട് സുഗന്ധഗിരി വനം കൊള്ളയില്‍ ഡിഎഫ്ഒ ഷജ്‌ന കരീമിന് സസ്‌പെന്‍ഷന്‍. ഉന്നത ഉദ്യോഗസ്ഥയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വനം കൊള്ള തടയുന്നതില്‍ ജാഗ്രത കാണിച്ചില്ല. മരമുറി അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ ഒത്താശ ചെയ്തു തുടങ്ങിയ കണ്ടെത്തലുകളാണ് വനം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ ഡിഎഫ്ഒയ്‌ക്കെതിരെയുള്ളത്. വിശദീകരണം തേടിയ ശേഷമാണ് വകുപ്പ്തല നടപടി സ്വീകരിച്ചിരിക്കുന്നത്.

റേഞ്ച് ഓഫീസര്‍ എം.സജീവന്‍, ഡെപ്യൂട്ടീ റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതോടെ 9 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഇതുവരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭരണവിഭാഗം എ.പി.സി.സി.എഫ്. പ്രമോദ്.ജി.കൃഷ്ണനാണ് നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്. കുറ്റക്കാരായ 18 ജീവനക്കാര്‍ക്കെതിരെ വനം വിജിലന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടപടിക്ക് ശുപാര്‍ശ ചെയതിരുന്നു.

മരംമുറി അന്വേഷിച്ച വനം വിജിലന്‍സ് സംഘം ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങളാണ് അനധികൃതമായി മുറിച്ച് മാറ്റിയത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിച്ചു നല്‍കിയ 1086 ഹെക്ടര്‍ ഭൂമിയിലാണ് വനംകൊള്ള നടന്നത്. ഭീമന്‍ മരങ്ങള്‍ വരെ മുറിച്ച് കടത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ വയനാട് മേഖലയിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി രൂപീകരിച്ച പ്രത്യേക വനം വിജിലന്‍സ് സംഘം ഇന്നലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മേഖലയിലെ വിജിലന്‍സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അടക്കം അറിവോടെയാണ് മരംകൊള്ള നടന്നതെന്നാണ് കണ്ടെത്തല്‍. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ഫീല്‍ഡ് പരിശോധന നടത്തി യഥാസമയം നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top