വയനാട് വായ്പകൾ എഴുതിത്തള്ളും; ദുരിതബാധിതര്‍ പുതുജീവിതത്തിലേക്ക്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളും. ഇതിനായി ബാങ്കുകൾ ഡയറക്ടർ ബോർഡുകളിൽ നിർദ്ദേശം സമർപ്പിക്കും. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് ധാരണയായത്. മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

വായ്പ തിരിച്ചടവും ജപ്തിയടക്കമുള്ള നടപടികളും അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ പിടിക്കുന്ന നടപടികളും ഉടൻ നിറുത്തിവയ്ക്കും. ജൂലായ് 30നുശേഷം അക്കൗണ്ടുകളില്‍ നിന്നും പിടിച്ച ഇഎംഐ തിരിച്ചു നൽകും. 30 മാസത്തെ തിരിച്ചടവ് കാലവധിയിൽ ഈടില്ലാതെ 25,000 രൂപാവീതം വ്യക്തിഗത വായ്പ നൽകുകയും വായ്പകള്‍ പരിഷ്ക്കരിച്ച് പുതിയ വായ്പയാക്കുകയും ചെയ്യും. ഇത് ഇന്നുമുതൽ നടപ്പാക്കും.

മുണ്ടക്കൈ- ചൂരല്‍മല മേഖലയിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മല ഗ്രാമീണ്‍ ബാങ്കിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായമായ പതിനായിരം രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് തുകപിടിച്ചത്. ബാങ്ക് വായ്പകള്‍ ഉടനെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന ബാങ്കേഴ്സ് സമിതിയുടെയും സര്‍ക്കാരിന്റെയും ഉറപ്പ് നിലനില്‍ക്കെയാണ് തുക തിരിച്ചുപിടിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കേഴ്സ് സമിതിയുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top