വനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ; 18പേരും കാന്തൻപാറ ഫോറസ്റ്റ് ഔട്ട്പോസ്റ്റിലെത്തി

വയനാട് രക്ഷാദൗത്യത്തിനിടയിൽ മുണ്ടേരി ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതരായി കാന്തൻപാറ ഫോറസ്റ്റ് ഔട്ട്പോസ്റ്റിലെത്തി. 14 എമർജൻസി റസ്‌ക്യു ഫോഴ്‌സ് പ്രവർത്തകരും നാലു ടീം വെൽഫെയർ പ്രവർത്തകരുമാണ് സൂചിപ്പാറയുടെ സമീപം കാന്തൻപാറയുടെ താഴെയുള്ള പ്രദേശത്ത് കുടുങ്ങിയത്.

ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും ഒഴുകിപ്പോയവരെ കണ്ടെത്താനായി നിലമ്പൂർ ചാലിയാറിൽ തിരച്ചിലിന് പോയ സംഘമാണ് വനത്തിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിനിടെ മൂന്ന് രക്ഷാപ്രവർത്തകർ സൂചിപ്പാറ വെള്ളച്ചാട്ടത്തിനരിൽ കുടുങ്ങിയിരുന്നു. ഇവരെ വ്യോമസേനയും അഗ്നിശമനസേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 370 ആയി. ചാലിയാറിൽ നടത്തിയ തിരച്ചിലിൽ ഇതുവരെ 74 മൃതദേഹങ്ങളും 133 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്നു ഇന്ന് തിരച്ചിൽ നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top