സ്വകാര്യതയിലേക്കുള്ള റിപ്പോർട്ടർ ടിവിയുടെ കടന്നാക്രമണം തടയണം; മുഖ്യമന്ത്രിക്ക് ഡബ്ല്യൂസിസിയുടെ പരാതി

റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്‌ടീവ്. ഹേമ കമ്മറ്റി റിപ്പോർട്ടിലെ സ്വകാര്യമായ മൊഴികൾ ചാനൽ സംപേക്ഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് ഡബ്ല്യൂസിസിയുടെ ആവശ്യം.

മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന കത്തിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി വിധി ലംഘിച്ച് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് റിപ്പോർട്ടർ ചാനൽ നടത്തിയിരിക്കുന്നത്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണം. ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും വനിതാ കൂട്ടായ്മ കുറിച്ചു.


ഡബ്ല്യൂസിസിയുടെ തുറന്ന കത്തിൻ്റെ പൂർണരൂപം

താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്. എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു.

പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top