പൂനംപാണ്ഡെ പറഞ്ഞ ‘സെർവിക്കൽ ഭീകരൻ’ എന്താണ്, എങ്ങനെയാണ്? സ്ത്രീകൾ സൂക്ഷിക്കേണ്ടത് എങ്ങനെയെല്ലാം

തിരുവനന്തപുരം: സ്വന്തം മരണവാർത്ത പ്രസിദ്ധപ്പെടുത്തി ബോളിവുഡ് നടി പൂനം പാണ്ഡെ നടത്തിയ സാഹസത്തിലൂടെയാണ് സെർവിക്കൽ കാൻസർ ചർച്ചയിലേക്ക് വരുന്നത്. താരതമ്യേന പുതിയ പദപ്രയോഗമായത് കൊണ്ടുതന്നെ ഇത് എന്താണെന്ന് അറിയാനുള്ള ഇന്റർനെറ്റ് സെർച്ചുകളും കൂടുതലായിരുന്നു. ആഗോള തലത്തിൽ സെർവിക്കൽ കാൻസർ ബാധിക്കുന്ന സ്ത്രീകളുടെ കണക്കെടുത്താൽ മൂന്നിൽ ഒരാൾ ഇന്ത്യയിൽ നിന്നാണ്. ഈ കാൻസർ ബാധിച്ചു മരിക്കുന്നവരിൽ അൻപത് ശതമാനവും ഇന്ത്യക്കാർ തന്നെ. ഭയപ്പെടാൻ പിന്നെ വേറെയൊന്നും വേണ്ടല്ലോ. എന്നാൽ സ്ത്രീകളിൽ വരുന്ന ഗൈനക് കാൻസറുകളിൽ താരതമ്യേന അപകടം കുറഞ്ഞതാണ് സെർവിക്കൽ കാൻസർ. സാധാരണഗതിയിൽ 65 മുതൽ 70 ശതമാനം വരെയാണ് രോഗമുക്തി നിരക്കെന്നാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ സൂസൻ മാത്യു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

സെർവിക്സ് അഥവാ ഗർഭാശയമുഖത്ത് വരുന്ന കാൻസറാണിത്. ഹ്യൂമൻ പാപ്പിലോമ വൈറസാണ് (എച്ച്പിവി) ഈ കാൻസറിന് കാരണം. ലൈംഗിക ബന്ധത്തിലൂടെയാണ് സ്ത്രീകളിൽ ഈ വൈറസ് എത്തുന്നത്. “ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ള 97 ശതമാനം സ്ത്രീകളിലും ഈ വൈറസ് കാണാം. എന്നാൽ എല്ലാവരിലും ഇത് കാൻസർ ഉണ്ടാക്കുന്നില്ല. വ്യക്തി ശുചിത്വം പൊതുവെ കൂടിവരുന്നതു കൊണ്ട് സെർവിക്കൽ കാൻസർ കുറഞ്ഞു വരാനാണ് സാധ്യത കാണുന്നത്. വൈറസ് ശരീരത്തിൽ കയറി ഏകദേശം 10 വർഷം വരെ കഴിഞ്ഞാണ് അത് കാൻസറായി മാറുന്നത്. അതുകൊണ്ട് ഇടയ്ക്ക് ചെറിയ സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയാൽ വൈറസ് സാന്നിധ്യം കണ്ടെത്താനും അത് ഇല്ലാതാക്കാനും സാധിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്കും ഇത് വരാൻ സാധ്യതയുണ്ടെന്ന അവബോധം മാത്രം ഉണ്ടായാൽ മതി” ; ഡോ സൂസൻ പറഞ്ഞു.

120 തരം എച്ച്പിവി വൈറസാണുള്ളത്. ഇതിൽ എച്ച്പിവി 16,18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകാൻ പ്രധാന കാരണം. ശുചിത്വം പ്രധാന ഘടകമായത് കൊണ്ട് തന്നെ അണുബാധ ഉണ്ടാകുന്ന 85 ശതമാനം പേരിലും ഇത് രണ്ട് വർഷത്തിൽ മാറും. ചിലരിൽ കൂടുതൽ സമയം എടുക്കും. മറ്റ് അണുബാധകൾ ഉള്ളവരിലും, പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്പിവി വൈറസ് കൂടുതൽ നാൾ നിലനിൽക്കാൻ സാധ്യതുണ്ട്. മറ്റ് ചിലർക്ക് വൈറസ് മൂലം കോശ വ്യതിയാനങ്ങൾ ഉണ്ടാകും. ഇതാണ് കാൻസറായി മാറുന്നത്.

രോഗലക്ഷണങ്ങൾ

ആദ്യ സ്റ്റേജിൽ രോഗലക്ഷണങ്ങളില്ല എന്നതാണ് സെർവിക്കൽ കാൻസറിന്റെ പ്രധാന പ്രശ്നം. സാധാരണ അണുബാധയുടെ ലക്ഷണങ്ങൾ ചിലർക്ക് വരാം. അമിതമായ വെള്ളപോക്ക്, ആർത്തവ സമയത്തല്ലാതയോ ആർത്തവവിരാമത്തിന് ശേഷമോ ഉള്ള രക്തസ്രാവം, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴോ അതിനു ശേഷമോ കാണുന്ന രക്തക്കറ തുടങ്ങി ഗർഭാശയ സംബന്ധമായ എല്ലാ രോഗലക്ഷങ്ങളും സെർവിക്കൽ കാൻസറിനും കണ്ടുവരുന്നുണ്ട്. ഇത് കൊണ്ടാണ് പലരും കാൻസർ തിരിച്ചറിയാൻ വൈകുന്നത്. ആദ്യ സ്റ്റേജിൽ തിരിച്ചറിഞ്ഞാൽ 90 ശതമാനമാണ് രോഗമുക്തി നിരക്ക്. അവസാന സ്റ്റേജിൽ 30 ശതമാനവും.

ചികിത്സ ഇങ്ങനെ…

പാപ് സ്മിയർ ടെസ്റ്റിലൂടെയോ എച്ച്പിവി ഡിഎൻഎ ടെസ്റ്റിലൂടെയോ കോശ വ്യതിയാനം തിരിച്ചറിയാം. ആദ്യ ഘട്ടത്തിൽ ആണെങ്കിൽ ശസ്ത്രക്രിയ കൊണ്ട് കോശം നീക്കാം. അത് കഴിഞ്ഞാൽ റേഡിയേഷൻ കൊണ്ട് കോശം നീക്കം ചെയ്യും. കൂടുതൽ കേസുകളിലും റേഡിയേഷനാണ് ചെയ്യുന്നത്. “മറ്റ് അവയവങ്ങളെ അപേക്ഷിച്ച് റേഡിയേഷൻ സഹിക്കാനുള്ള ക്ഷമത ഗർഭാശയത്തിന് കൂടുതലാണ്. അതുകൊണ്ട് രോഗമുക്തി നിരക്കും കൂടുതലാണ്. ഗർഭാശയത്തിന് അകത്തു നിന്നും പുറത്തു നിന്നും റേഡിയേഷൻ നൽകി അപകടകരമായ കോശങ്ങളെ ഒഴിവാക്കാൻ സാധിക്കും. ഓരോ വ്യക്തികളുടെ ആരോഗ്യ സ്ഥിതി അനുസരിച്ചാണ് റേഡിയേഷൻ നൽകുന്നത്”; ഡോ സൂസൻ പറഞ്ഞു.

എച്ച്പിവി വാക്‌സിൻ

സെർവിക്കൽ കാൻസർ തടയാൻ വാക്‌സിൻ ലഭ്യമാണ്. വിദേശ രാജ്യങ്ങളിൽ 9 വയസ് മുതൽ വാക്‌സിൻ നൽകുന്നുണ്ട്. ഇന്ത്യയിൽ 12 വയസ് മുതലുള്ള കുട്ടികൾക്കാണ് നൽകുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് വാക്‌സിൻ നൽകുന്നതാണ് കൂടുതൽ ഫലപ്രദം. അതിനു ശേഷവും വാക്‌സിൻ എടുക്കുന്നവരുണ്ട്. മറ്റ് വാക്‌സിനുകളിലെ പോലെ വൈറസിന്റെ ഡിഎൻഎയോ ജീവനുള്ള ഘടകങ്ങളോ ഈ വാക്‌സിനിൽ ഇല്ല. പ്രോട്ടീൻ ഉപയോഗിച്ച് നിർമിക്കുന്നതിനാൽ പാർശ്വഫലങ്ങൾ തീരെയില്ലെന്നു തന്നെ പറയാം.

സ്ത്രീകളിൽ സാധാരണയായി കണ്ടു വരുന്ന കാൻസറുകളിൽ നാലാം സ്ഥാനമാണ് സെർവിക്കൽ കാൻസറിന്. ഇതിനെ ഉന്മൂലനം ചെയ്യാൻ 2020ൽ ലോകാരോഗ്യ സംഘടന പ്രത്യേക നയം സ്വീകരിച്ചിട്ടുണ്ട്. 2030ഓടെ ഓരോ രാജ്യവും 90 ശതമാനം കുട്ടികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ഉറപ്പാക്കുക, 70 ശതമാനം സ്ത്രീകളിൽ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുക, ഇതിലൂടെ 90 ശതമാനം സ്ത്രീകളിൽ എങ്കിലും കാൻസർ നിയന്ത്രണ വിധേയമാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top