ഹേമ കമ്മിഷൻ റിപ്പോർട്ടിൻ്റെ പ്രഹരശേഷി എത്ര? ആരെല്ലാം പേടിക്കണം; പുറത്തുവിടാൻ സർക്കാരെന്തേ മടിച്ചു

2017ൽ കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായതോടെയാണ് സിനിമാ വ്യവസായത്തിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദങ്ങൾ ഉയർന്നത്. ഇതിൻ്റെ ചുവടുപിടിച്ച് രൂപംകൊണ്ട സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കലക്ടീവ് (Women in Cinema Collective) എന്ന സംഘടന ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി കമ്മിഷനെ നിയോഗിച്ചത്. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകൾ, അനുബന്ധ സംവിധാനങ്ങളിലെല്ലാം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് അവതരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. മുതിർന്ന താരം ശാരദ, ഐഎഎസിൽ നിന്ന് വിരമിച്ച കെ.ബി.വത്സല കുമാരി എന്നിവർ ആയിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

ഹേമ കമ്മിഷൻ്റെ സ്വഭാവം: വിരമിച്ച ന്യായാധിപന്മാരെ അധ്യക്ഷരാക്കി കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം രൂപീകരിക്കുന്ന അന്വേഷണ കമ്മീഷൻ്റെ സ്വഭാവം ആയിരുന്നില്ല ഹേമ കമ്മറ്റിക്ക്. അതുകൊണ്ട് തന്നെ റിപ്പോർട്ട് എങ്ങനെ സമർപ്പിക്കണം, എപ്പോൾ അങ്ങനെ പുറത്തുവിടണം, തുടർനടപടി ഏങ്ങനെ വേണം തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തമായ ധാരണ സർക്കാർ രൂപപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താൽ ആണ് കമ്മറ്റി നിർദേശിച്ച മാർഗരേഖ അതുപോലെ പിന്തുടരാൻ സർക്കാർ തീരുമാനിച്ചത്. അത് പ്രകാരമാണ് പുറത്താർക്കും നൽകേണ്ട എന്ന് തീരുമാനിക്കുകയും ആകെയുള്ള രണ്ടു പകർപ്പുകൾ ഭദ്രമായി സൂക്ഷിക്കുകയും ചെയ്തുപോന്നത്.

പുറത്തുവിടരുതെന്ന് പറഞ്ഞത് ജസ്റ്റിസ് ഹേമ: റിപ്പോർട്ട് അതുപടി പുറത്തുവിടരുതെന്ന് നിർദേശിച്ചത് ജസ്റ്റിസ് ഹേമയാണ്. കാരണം അവർ തന്നെ വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണത്തിൻ്റെയോ കമ്മിഷൻ എൻക്വയറിയുടെയോ മാതൃകയിൽ വസ്തുതാന്വേഷണം (Fact Finding) കമ്മിഷൻ നടത്തിയിട്ടില്ല. ആരോപണ വിധേയരോട് ആരോടും അവരുടെ ഭാഗം ചോദിച്ചിട്ടില്ല; മറുപടി തേടി ഒരു നോട്ടീസ് പോലും അയച്ചിട്ടില്ല. പകരം പരാതിയുള്ള വനിതകളെ നേരിൽ വിളിച്ചുവരുത്തി മൊഴികൾ എഴുതിയെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പറയുന്ന കാര്യങ്ങൾക്ക് തെളിവ് വേണമെന്ന നിഷ്കർഷ ഒരുഘട്ടത്തിലും വച്ചില്ല. നേരിട്ട് അറിയാവുന്ന മറ്റുള്ള ചില സ്ത്രീകളുടെ അനുഭവങ്ങൾ പരാതിയായി ഉന്നയിച്ചവരും ഉണ്ട്. ഇതുകൊണ്ടെല്ലാം ഇവ ഓരോന്നിലും വസ്തുത എത്രയുണ്ടെന്ന് വിവേചിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൊഴി നൽകിയവർ തന്നെ ചിലരെല്ലാം ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാരണങ്ങളാൽ ആണ് രഹസ്യ സ്വഭാവം സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ നിർദേശിച്ചിട്ടുള്ളത്.

ആർക്കെല്ലാമെതിരെ മൊഴികൾ; തെളിവുണ്ടോ? സിനിമയിലെ പ്രമുഖരായ പലർക്കെതിരെയും മൊഴികൾ റിപ്പോർട്ടിൽ ഉണ്ട്. പരാതിക്കാരുടെയും പ്രതിസ്ഥാനത്ത് ഉള്ളവരുടെയും പേരുസഹിതം ആണിത്. എന്നാൽ ഒരു കാര്യവും പരിശോധിച്ച് ഉറപ്പാക്കിയിട്ടില്ല. കാലപ്പഴക്കം കൊണ്ടും, വിഷയത്തിൽ ഉൾപ്പെട്ട ചിലരെല്ലാം മരിച്ച് പോയത് കൊണ്ടും, അങ്ങനെ മറ്റു ഒരുപാട് കാരണങ്ങൾ കൊണ്ടും പലതും ഇനി പരിശോധിച്ച് വസ്തുത തെളിയിക്കാൻ നിർവാഹവുമില്ല. പോലീസ് ഇടപെടൽ ആവശ്യമുള്ള അതീവ ഗൗരവ സ്വഭാവമുള്ള പരാതികളും ചിലർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പുതിയൊരു കേസോ നടപടികളോ പലർക്കും താൽപര്യമില്ല. ഇതിൻ്റെ തുടർച്ചയായി മറ്റൊരിടത്തും ഒന്നിനും പോകേണ്ടി വരില്ല എന്ന ഉറപ്പിലാണ് അത്തരം മൊഴികൾ ചിലരെല്ലാം നൽകിയത് പോലും. അതുകൊണ്ട് തന്നെയാണ് വസ്തുതാ അന്വേഷണത്തിനായി പോലീസ് ഇടപെടലോ ഒന്നും ജസ്റ്റിസ് ഹേമ ശുപാർശ ചെയ്യാത്തത്.

പിന്നെന്താണ് റിപ്പോർട്ടിൻ്റെ ഗുണം: റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതകളും, നൽകിയിട്ടുള്ള ശുപാർശകളും പരിഗണിച്ച് സിനിമാ മേഖലക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ആവിഷ്കരിക്കാൻ ആണ് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ജസ്റ്റിസ് ഹേമ സർക്കാരിനോട് ആവശ്യപ്പെട്ടത്. അതിന് ആവശ്യമായ കമ്മറ്റികൾ, ചട്ടങ്ങൾ ഒക്കെ രൂപീകരിക്കുക എന്നതായിരുന്നു ഉദ്ദേശിച്ചത്. ആദ്യ പിണറായി സർക്കാരിൻ്റെ കാലത്ത് ഇതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കാൻ ഒരുങ്ങിയതുമാണ്. ഇതിനായി സാംസ്കാരിക മന്ത്രി ആയിരുന്ന എ.കെ.ബാലൻ മുൻകൈയെടുത്ത് ചില യോഗങ്ങൾ വിളിച്ചുചേർക്കാൻ ശ്രമിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. സിനിമാ സംഘടനകൾ നിസഹകരിച്ചതാണ് പ്രധാന കാരണം.

എന്താണ് സിനിമാ സംഘടനകളുടെ പ്രശ്നം? മറ്റൊരു മേഖലയ്ക്കും ആവശ്യമില്ലാത്ത വിധമൊരു നിയന്ത്രണം സിനിമക്ക് മാത്രമായി എന്തിനാണ്, മറ്റെല്ലാ മേഖലകളെക്കാളും മോശമാണ് സിനിമയിലെ സ്ഥിതി എന്ന് പറയാൻ സർക്കാരിൻ്റെ പക്കൽ എന്ത് ഡേറ്റ ഉണ്ട്, നടിയെ ആക്രമിച്ചത് പോലൊരു കേസ് ഉണ്ടായതിൻ്റെ പേരിലാണ് എങ്കിൽ അതിലും രൂക്ഷമായ പ്രശ്നങ്ങൾ മറ്റ് ഏതെല്ലാം തൊഴിൽ മേഖലകളിൽ ഉണ്ടായിട്ടുണ്ട്…. തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് സിനിമാ സംഘടനകൾ സർക്കാരിന് മുന്നിൽ വച്ചത്. ഇതോടെയാണ് തിരക്കിട്ട്, ഏകപക്ഷീയമായ നടപടി വേണ്ട എന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. ഇതിനെല്ലാം പുറമെ ആഭ്യന്തര പരാതി പരിഹാര സമിതി (Internal Complaints Committee) ഓരോ സിനിമകളോട് അനുബന്ധിച്ചും പ്രവർത്തിച്ചു വരുന്നുണ്ട് എന്നും സർക്കാരിനെ ബോധിപ്പിച്ചു.

പുതിയ വിവാദങ്ങൾ: പരസ്യമാക്കാമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ച ശേഷവും റിപ്പോർട്ട് എഡിറ്റ് ചെയ്ത് പുറത്തുവിടാൻ സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനെന്ന പേരിൽ ഖജനാവിലെ പണം ചിലവാക്കി അന്വേഷണം നടത്തിയിട്ട് റിപ്പോർട്ട് പുറത്തുവിടാൻ മടിക്കുന്നത് ആരെ സംരക്ഷിയ്ക്കാൻ ആണെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഒരു മേഖലയുടെയാകെ സുരക്ഷ എന്നതിനേക്കാൾ മലയാള സിനിമയിലെ പ്രമുഖരുടെ പ്രതിഛായയുടെ സുരക്ഷയാണ് സർക്കാരിൻ്റെ പരിഗണന. ഇച്ഛാശക്തി ഉണ്ടെങ്കിൽ ഇനിയെങ്കിലും ഈ കൊള്ളരുതായ്മകൾ വെളിപ്പെടുത്തുകയും അതിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കുകയും വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷനെ വച്ച് അത്യന്തം നീചമായ ആരോപണങ്ങൾ റിപ്പോർട്ട് എന്ന പേരിൽ എഴുതി വാങ്ങി അത് പുറംലോകത്തെ അറിയിക്കാൻ യാതൊരു മടിയും സർക്കാരിന് ഉണ്ടായില്ല. അതിൻ്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം പോലും ശുപാർശ ചെയ്ത സർക്കാർ ഇപ്പോൾ നടത്തുന്ന ഒളിച്ചുകളി അപഹാസ്യമാണെന്നും യുഡിഎഫ് അനുകൂലികൾ ആരോപണം ഉയർത്തുന്നുണ്ട്.

ALSO READ: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം; ഉത്തരവുമായി വിവരാവകാശ കമ്മിഷന്‍

ഏതായാലും വിവരാവകാശ കമ്മീഷൻ്റെ ഇടപെടലോടെ വിവരങ്ങൾ പുറത്തുവരാൻ സാഹചര്യം ഒരുങ്ങിയെങ്കിലും അത് പൂർണ രൂപത്തിൽ പൊതുജന മധ്യത്തിൽ എത്തില്ല. വിവരാവകാശ നിയമത്തിലെ സെക്ഷൻ 10 പ്രകാരം വെളിപ്പെടുത്താൻ പാടില്ലാത്ത വിവരങ്ങൾ മറയ്ക്കാൻ വിവരാവകാശ കമ്മിഷൻ സർക്കാരിന് അനുമതി നൽകിയിട്ടുണ്ട്. സ്വകാര്യ വിവരങ്ങൾ മൂടിവയ്ക്കാൻ വിവരാവകാശ നിയമത്തിൽ ഇപ്പോഴുള്ള പഴുതുകൾ ഉപയോഗിക്കുകയും ചെയ്യാം. ഇക്കാര്യങ്ങൾ നോക്കി ഉറപ്പ് വരുത്താനുള്ള ചുമതല സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഓഫീസർക്ക് നൽകിയിട്ടുമുണ്ട്. ചുരുക്കത്തിൽ, ആര് ആരെക്കുറിച്ച് എപ്പോൾ പറഞ്ഞു എന്നതൊഴികെയുള്ള വിവരങ്ങൾ, അഥവാ നാഥനില്ലാത്ത വെറും മൊഴികൾ മാത്രമാകും പൊതുജനത്തിന് അറിയാൻ വഴിയുണ്ടാകുക. അതുകൊണ്ട് തന്നെ മുൻപെല്ലാം കരുതിയിരുന്നത് പോലെ സ്‌ഫോടനാത്മകമായത് ഒന്നും ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിലൂടെ തൽക്കാലം പുറത്തുവരില്ലെന്ന് ഉറപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top