എടിഎം കവര്‍ച്ചയ്ക്ക് ഇറങ്ങിയ ‘ബാവരിയ’ സംഘത്തിന് കൊള്ളയും കൊലയും ബലാത്സംഗങ്ങളും പതിവ്; തമിഴ്നാട്ടില്‍ അടിച്ചമര്‍ത്തിയത് ജയലളിത

തൃശൂര്‍ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും 65 ലക്ഷം കവര്‍ന്നത് ഹരിയാനയിലെ ബാവരിയ സംഘത്തിലുള്ളവര്‍ ആണെന്ന സൂചനകളാണ് കേസ് അന്വേഷിക്കുന്ന തമിഴ്നാട് പോലീസ് നല്‍കുന്നത്. തൃശൂരില്‍ നിന്നും രക്ഷപ്പെട്ടശേഷം നാമക്കലില്‍ വച്ച് ഏറ്റുമുട്ടലിലൂടെയാണ് പോലീസ് ഇവരെ കീഴടക്കിയത്. ഏറ്റുമുട്ടലില്‍ സംഘത്തില്‍പ്പെട്ട ഒരാളെ പോലീസ് വെടിവച്ച് കൊല്ലുകയും ചെയ്തു. രണ്ടു പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആരാണ് ഈ ബാവരിയ സംഘം? എന്താണ് ഇവരുടെ പ്രത്യേകത?

ഉത്തരേന്ത്യയില്‍ നൂറ്റാണ്ടുകളായി കൊള്ളയും കൊലയും ബലാത്സംഗങ്ങളും ശീലമാക്കിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ബവാരിയകള്‍. ഏറ്റവും അപകടകാരികളായ തമിഴ്നാടിലെ കുറുവ സംഘത്തെക്കാള്‍ ക്രൂരന്മാരാണ് ഇവര്‍. ഒരുകാലത്ത് തമിഴ്നാടും ഈ പേരിനു മുന്നില്‍ നടുങ്ങി വിറച്ചു. യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെ ഇരകളെ ഇവര്‍ ആക്രമിക്കും. കൊലപാതകം, ബലാത്സംഗം, മൃഗക്കടത്ത്, കവർച്ച തുടങ്ങി എന്തും ഇവര്‍ ചെയ്യും. കവര്‍ച്ച കഴിഞ്ഞാല്‍ വേറെ സ്ഥലങ്ങളിലേക്ക് മാറുന്നതിനാല്‍ ഇവരെ കണ്ടെത്തുക പ്രയാസമാണ്.

ഒരു ജില്ലയിൽ കുറച്ചുകാലം തങ്ങി കവർച്ചകളും മോഷണങ്ങളും നടത്തുകയും പിന്നീട് അവിടം വിടുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ സ്വീകരിക്കുക. ഒരു കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിന് മുന്‍പ് സമഗ്രമായ പഠിക്കുകയും കവര്‍ച്ചാസമയത്ത് ആർക്കും നേരെയും അക്രമം നടത്തുകയും ചെയ്യും. ഇത് ബാവരിയ കവര്‍ച്ചാസംഘത്തിന്റെ രീതിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

മഴു, ഇരുമ്പ് ദണ്ഡ്, നാടൻ തോക്ക് എല്ലാം ഉപയോഗിച്ച് കൊണ്ടുള്ള ഇവരുടെ ആക്രമണങ്ങള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിലാണ്. ബാവരിയ സ്ത്രീകളാണ് കൃത്യം നടത്താനുള്ള വീടുകൾ കണ്ടെത്തുന്നത്. പിടിക്കപ്പെട്ടാല്‍ ഒപ്പമുള്ളവരുടെ പേര് ഇവര്‍ പറയില്ല. എത്ര മര്‍ദിച്ചാലും അതൊക്കെ തരണം ചെയ്യാനുള്ള കഴിവ് ഇവര്‍ക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്.

1995-2005 കാലത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഈ സംഘം വ്യാപകമായ മോഷണവും കൊലപാതകവും നടത്തി. മൂന്ന് പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ഇവരുടെ കൊലക്കത്തിക്ക് ഇരയായത്. സേലത്തെ കോൺഗ്രസ് നേതാവ് തലമുത്തു നടരാജൻ, എഐഡിഎംകെയുടെ ഗുമ്മനംപൂണ്ടി എംഎൽഎ സുദർശന്‍ ഡിഎംകെ നേതാവ് ഗജേന്ദ്രൻ എന്നിവരെ ഇവര്‍ കൊലപ്പെടുത്തി.

2005 ജനുവരി ഒമ്പതിനാണ്എംഎല്‍എ കെ.സുദര്‍ശനത്തിന്‍റെ തിരുവള്ളൂരിലെ വീട് സംഘം കൊള്ളയടിച്ചത്. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം സുദര്‍ശനത്തെ കൊല്ലുകയും സ്വര്‍ണവും വെള്ളിയും പണവും കൊള്ളയടിക്കുകയും ചെയ്തു. ഇതോടെ അന്നത്തെ മുഖ്യമന്ത്രി ജയലളിത ഇവരെ അമര്‍ച്ച ചെയ്യാന്‍ ഉത്തരവിട്ടു. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ആ സമയത്ത് കൊലപാതകങ്ങളും തുടര്‍ മോഷണങ്ങളും അരങ്ങേറിയിരുന്നു. ഈ അന്വേഷണമാണ് ബാവരിയ സംഘത്തിലേക്ക് വിരല്‍ ചൂണ്ടിയത്.

ഐജി എസ്.ആർ.ജങ്കിതിന്റെ നേതൃത്വത്തിൽ തമിഴ്നാട് പോലീസ് ദൗത്യ സംഘം രൂപീകരിച്ചു. ‘ഓപ്പറേഷൻ ബവാരിയ’ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടത്. പോലീസ് സംഘം ഉത്തരേന്ത്യയിലാകെ അന്വേഷണം നടത്തി. ഒമ ബവാരിയ, ബസുര ബവാരിയ, വിജയ് ബവാരിയ എന്നീ പ്രധാന നേതാക്കളെയായിരുന്നു ജങ്കിദും സംഘവും ലക്ഷ്യമിട്ടത്. സാഹസികമായ നീക്കങ്ങളിലൂടെയാണ് പോലീസ് സംഘം വിജയം കണ്ടത്.

മാസങ്ങള്‍ നീണ്ട ഓപ്പറേഷനില്‍ ബസുര ബവാരിയേയും വിജയ് ബവാരിയേയും ഏറ്റുമുട്ടലില്‍ പോലീസ് സംഘം വധിച്ചു. അശോക് ബവാരിയ, ഒമ ബവാരിയ, എന്നിവരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട്ടില്‍ എത്തിച്ചു. പ്രത്യേക കോടതി പിന്നീട് ഒമ ബാവരിയയ്ക്കും അശോക് ബാവരിയയ്ക്കും വധശിക്ഷ വിധിച്ചു. കവര്‍ച്ച സംഘത്തെ തേടിയുള്ള അന്വേഷണത്തിനിടയില്‍ പെരിയ പാണ്ഡ്യൻ എന്ന പോലീസുകാരൻ വെടിയേറ്റുമരിച്ചത് ഞെട്ടലോടെയാണ് തമിഴ്നാട് കേട്ടത്. പെരിയപാണ്ഡ്യന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മക്കളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.

ബാവരിയ സംഘത്തെ പിടികൂടാന്‍ പോലീസ് നടത്തിയ ത്രസിപ്പിക്കുന്ന അന്വേഷണം തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനും വഴിവെച്ചു. എച്ച്.വിനോദ് സംവിധാനം ചെയ്ത ‘തീരൻ അധികാരം ഒൻട്ര്’ എന്ന സിനിമ വലിയ വിജയമായി മാറി. കാർത്തി, രാകുൽ പ്രീത് സിംഗ് എന്നിവര്‍ മുഖ്യ റോളുകളില്‍ അഭിനയിച്ച ഈ ചിത്രം 2017 നവംബർ 17-ന് ആണ് പ്രദര്‍ശനത്തിന് എത്തിയത്. ‘കാക്കി – ദ പവർ ഓഫ് പോലീസ്’ എന്ന പേരിൽ തെലുങ്കിലും സിനിമ റിലീസ് ആയി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top