മോദിയെ പൂട്ടാനിറങ്ങിയ ‘ബാഹുബലി’ കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതി; കോൺഗ്രസിൻ്റെ അജയ് റായി കളം പിടിക്കുമോ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മൂന്നാം വട്ടവും മത്സരിക്കാനിറങ്ങുന്ന കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി അജയ് റായിക്ക് മോദിയെ മലർത്തിയടിക്കാനാവുമോ? വടക്കേ ഇന്ത്യൻ രാഷ്ട്രീയ ഉപശാലകളിലെ പ്രധാന ചർച്ചാ വിഷയം ഇതാണ്.

ആരാണ് അജയ് റായ്?

നിലവിൽ ഉത്തർപ്രദേശ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാണ്. വടക്കൻ യുപി ജില്ലകളിൽ നിർണായക സ്വാധീനമുള്ള ഭുമിയാർ ബ്രാഹ്മണ സമുദായത്തിൽ പെട്ട നേതാവ്.

ആർഎസ്എസിൻ്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെ (എബിവിപി) ആണ് രാഷ്ട്രീയത്തിലെത്തിയത്. പ്രാദേശിക ഗുണ്ടാനേതാവായ ബ്രിജേഷ് സിംഗിൻ്റെ അനുയായിരുന്നു ആദ്യം. 1991ൽ വാരണാസി ഡെപ്യൂട്ടി മേയർ അനിൽ സിംഗിനെ വെടിവെച്ച കേസിൽ പ്രതി ചേർക്കപ്പെട്ടെങ്കിലും പിന്നീട് കോടതി വെറുതെ വിട്ടു. 1991-92 കാലത്ത് രാമജന്മഭൂമി സമരത്തിൻ്റെ മുൻപന്തിയിൽ ഉണ്ടായിരുന്ന യുവനേതാക്കളിൽ ഒരാൾ. സമരത്തിൻ്റെ ഭാഗമായി പലവട്ടം ജയിൽവാസം അനുഭവിച്ചിട്ടുമുണ്ട്.

1996 മുതൽ 2007 വരെ മൂന്ന് വട്ടം ബിജെപി ടിക്കറ്റിൽ കൊലാസ മണ്ഡലത്തിൽ നിന്ന് യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് വട്ടം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിൻ്റെ പ്രാദേശിക നേതാവ് ഉദാലിനെ വൻ ഭൂരിപക്ഷത്തിന് തോല്പിച്ചാണ് 1996ൽ അജയ് റായ് തൻ്റെ കന്നി വിജയം നേടിയത്. 2002ൽ മായാവതി മുഖ്യമന്ത്രിയായിരുന്ന ബിഎസ്പി – ബിജെപി മുന്നണി മന്ത്രിസഭയിൽ സഹമന്ത്രിയുമായി അജയ്റായി.

വാരണാസിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വലിയ സ്വാധീനമുള്ള വ്യക്തിയാണി ഈ 55കാരൻ . തടിമിടുക്കും ദാദാഗിരിയും കൊണ്ട് എതിരാളികളെ അടിച്ചൊതുക്കുന്ന രാഷ്ടീയമാണ് ഇക്കാലമത്രയും പയറ്റിയിട്ടുള്ളത്. കൊലപാതകശ്രമം, പിടിച്ചു പറി, കലാപം, കൊള്ള, കൊള്ളിവയ്പ്, തട്ടികൊണ്ടുപോകൽ തുടങ്ങി നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാനിയമപ്രകാരം ജയിലിൽ കിടന്നിട്ടുണ്ട്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നേതാക്കളുടെ ഇത്തരം ക്രിമിനൽ പശ്ചാത്തലമൊന്നും തിരഞ്ഞെടുപ്പിൽ ചർച്ചയാകാറില്ല. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് 2007ൽ സമാജ് വാദി പാർട്ടിയിൽ ചേർന്നെങ്കിലും അവിടെ അധികനാൾ നിന്നില്ല. 2012ൽ കോൺഗ്രസിൽ ചേർന്ന് പിന്ദ്ര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2017ൽ ഇവിടെ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാ നായില്ല. അഞ്ചു വട്ടം യുപി അസംബ്ലിയിലേക്ക് വിജയിച്ചെങ്കിലും ഒരിക്കൽ പോലും ലോക്സഭയിലേക്ക് വിജയിക്കാനായിട്ടില്ല.

2014ലും 2019ലും കോൺഗ്രസ് ടിക്കറ്റിൽ വാരണാസിയിൽ നിന്ന് മോദിക്കെതിരെ മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. ഇത്തവണ സമാജ് വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ സഖ്യത്തിലായത് കൊണ്ട് ഈ ലോക്കൽ ബാഹുബലിക്ക് കടുത്ത മത്സരം സൃഷ്ടിക്കാനാവുമെന്നാണ് കോൺഗ്രസുകാരുടെ കണക്കുകൂട്ടൽ. പ്രിയങ്ക ഗാന്ധിയുമായുള്ള അടുപ്പം കൊണ്ട് കഴിഞ്ഞ വർഷം ഇദ്ദേഹത്തെ യുപി കോൺഗ്രസിൻ്റെ അധ്യക്ഷനായി നിയമിച്ചു. ഭുമിയാർ സമുദായത്തിന് പൂർവ്വാഞ്ചൽ യുപിയിലുള്ള (വടക്കൻ യുപി) സ്വാധീനത്തിൽ അജയ് റായിലൂടെ നേട്ടം കൊയ്യാമെന്ന മോഹത്തിലാണ് കോൺഗ്രസ്.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയും, ഭാരത് ജോഡോ ന്യായ് യാത്രയും ഉത്തർപ്രദേശിൽ വിജയിപ്പിക്കുന്നതിൽ അജയ് റായിക്ക് വലിയ പങ്കുണ്ടായിരുന്നു. യുപിയിലെ പഴയ പ്രതാപം എങ്ങനെയും തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് രാഹുലും പ്രിയങ്കയും. സമാജ് വാദി പാർട്ടിയുമായി ചേർന്ന് കോൺഗ്രസ് 17 സീറ്റിലാണ് ഇത്തവണ മത്സരിക്കുന്നത്. രാഹുലും പ്രിയങ്കയും യുപിയിൽ നിന്ന് മത്സരിക്കുമോയെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. നെഹ്റു കുടുംബാംഗങ്ങൾ സ്ഥിരമായി മത്സരിക്കുന്ന അമേഠി, റായ് ബറേലി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.

2014ൽ വാരണാസിയിൽ മത്സരിച്ച നരേന്ദ്ര മോദിക്ക് 56 ശതമാനം വോട്ടാണ് ലഭിച്ചത്. രണ്ടാം സ്ഥാനം അരവിന്ദ് കേജരിവാളിനും മൂന്നാം സ്ഥാനം അജയ് റായിക്കുമായിരുന്നു. കേവലം 75000 വോട്ടാണ് അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ അജയ്റായിക്ക് ലഭിച്ചത്. 2019ലും സ്ഥിതി ഒട്ടും മെച്ചപ്പെടുത്താൻ കോൺഗ്രസിനും റായിക്കും കഴിഞ്ഞില്ല. 63 ശതമാനം വോട്ട് നേടി മോദി വിജയക്കൊടി പാറിച്ചു. ഇത്തവണ എന്തെങ്കിലും അട്ടിമറി നടക്കുമോ എന്നാണ് എല്ലാവരും കൗതുക പൂർവ്വം നോക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top