ബേലൂർ മഖ്ന മടങ്ങിയെത്തുന്നു; നാഗര്‍ഹോളയിലായിരുന്ന കൊമ്പന്‍ വീണ്ടും കേരള അതിര്‍ത്തിക്കടുത്ത്; ജാഗ്രതയില്‍ വനംവകുപ്പ്

കൽപ്പറ്റ: മാനന്തവാടി പടമലയിലെ ജനവാസകേന്ദ്രത്തിലെത്തി ആളെക്കൊന്ന ബേലൂർ മഖ്ന എന്ന കാട്ടാന മടങ്ങിയെത്തുന്നു. ആന കേരള-കർണാടക അതിർത്തിക്കടുത്ത് എത്തിയതായാണ് വനംവകുപ്പിന് ലഭിച്ച വിവരം. ആന ഇന്നലെ ഉച്ചയ്ക്ക് ശേഷം നാഗർഹോളയിലെത്തിയിരുന്നു. ആന തിരിച്ചെത്താൻ സാധ്യതയില്ലെന്ന് കരുതിയെങ്കിലും രാത്രിയോടെ തിരിച്ചു വരികയായിരുന്നു. കേരള അതിർത്തിക്കടുത്ത് ആന എത്തിയെന്നാണ് പുതിയ വിവരം.
ആനയെ മയക്കുവെടി വയ്ക്കാനുള്ള വനംവകുപ്പ് ദൗത്യം പരാജയമടഞ്ഞിരുന്നു. ആന കര്‍ണാടക വനത്തിലേക്ക് പ്രവേശിച്ചതും മറ്റൊരാനയെ ഒപ്പം കൂട്ടിയതുമാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. മുന്‍പ് കര്‍ണാടക മയക്കുവെടിവെച്ച് പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ വിട്ട ആനയാണ് മാനന്തവാടിയില്‍ ആക്രമണം നടത്തിയത്. കേരളം കുങ്കിയാനകളുമായി മയക്കുവെടി ദൗത്യത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കുങ്കിയാനകളുടെ സാന്നിധ്യം മനസിലാക്കി കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ദൗത്യം പരാജയമടഞ്ഞത്.
ട്രാക്ടര്‍ ഡ്രൈവര്‍ ആയ പടമല പനച്ചിയില്‍ അജീഷ് (45) ആണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫ്രെബ്രുവരി 10 ന് പടമലയിലിറങ്ങിയ ആനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. രക്ഷപ്പെടാനായി അടുത്ത വീട്ടിലേക്ക് ചാടിക്കയറുന്നതിനിടെ നിലതെറ്റി താഴെ വീഴുകയായിരുന്നു. പിന്നാലെയെത്തിയ കൊമ്പന്‍ വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറിയാണ് ആക്രമിച്ചത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൻ പ്രതിഷേധമാണ് ഇതിനെ തുടർന്ന് വയനാട്ടിൽ നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here