മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ അന്‍വറിന്റെ പരാതി സിപിഎം ചര്‍ച്ച ചെയ്യുമോ; സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കും. സ്വര്‍ണ്ണം പൊട്ടിക്കല്‍ അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വര്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പരാതിയായും നല്‍കിയിരുന്നു. എന്നാല്‍ ആദ്യം നല്‍കിയ പരാതിയില്‍ എഡിജിപി അജിത്കുമാറിന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്. ശശിക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അന്‍വര്‍ പുതിയൊരു പരാതി കൂടി നല്‍കിയത്.

എന്നാല്‍ പി ശശിക്കെതിരായ അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ തള്ളിപ്പറഞ്ഞിരുന്നു. ഈ പരാതി സിപിഎം പരിഗണിക്കുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ. ഇന്നത്തെ യോഗത്തില്‍ വിഷയം പരിഗണിക്കണമോ എന്നതില്‍ ഭൂരിപക്ഷ അഭിപ്രായം നോക്കിയാകും നിലപാട് സ്വീകരിക്കുക.

മുഖ്യമന്ത്രി തള്ളിപറഞ്ഞതിന് പിന്നാലെ അന്‍വര്‍ വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ സിപിഎം ഇടപെട്ടിരുന്നു. അന്‍വറിന്റെ പരാതി പാര്‍ട്ടിയുടെ പരിഗണനിയിലാണെന്നായിരുന്നു പാര്‍ട്ടി വ്യക്തമാക്കിയത്. കൂടാതെ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത് അവസാനിപ്പിക്കണമെന്നും സിപിഎം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് ഇനി പ്രതികരണങ്ങള്‍ക്കില്ലെന്ന നിലപാട് അന്‍വര്‍ സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top