മടങ്ങിവരുമോ സ്കൂള്‍ രാഷ്ട്രീയം; നിരോധിച്ച ആൻ്റണിയും നിലപാട് മാറ്റി; പന്ത് ഇപ്പോൾ പിണറായി സർക്കാരിൻ്റെ കോർട്ടിൽ

കേരളത്തിലെ സ്കൂളുകളിൽ രാഷ്ട്രീയം വേണമോ എന്നത് വീണ്ടും ചർച്ചയാവുന്നു. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നത് പഠിക്കാൻ നിയോഗിച്ച ഡോ.എം.എ.ഖാദർ അധ്യക്ഷനായ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗമാണ് ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിലൂടെ നിരോധിച്ച സ്കൂളുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം തിരികെ എത്തിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

“സ്കൂളുകളിൽ വിദ്യാർത്ഥികൾ ആശയാടിസ്ഥാനത്തിൽ ഒത്തുചേരുന്നത് തടയരുത്. ജനാധിപത്യ വ്യവസ്ഥിതിയിലെ പാഠ്യപദ്ധതി ആരു വിചാരിച്ചാലും രാഷ്ട്രീയ മുക്തമാക്കാൻ സാധിക്കില്ല. ഇത് നീതിന്യായ സംവിധാനങ്ങളുടെ ശ്രദ്ധയിലും കൊണ്ടുവരണം”- രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ഖാദർ കമ്മിറ്റി സർക്കാരിനോട് നിർദേശിക്കുന്നു. രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള 2003ലെ സംസ്ഥാന സർക്കാരിൻ്റെ ഉത്തരവും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

പ്ലസ്ടു ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം കഴിയുന്ന വിദ്യാർത്ഥി ഭരണഘടന പ്രകാരം വോട്ടവകാശമുള്ള പൗരൻ ആയി മാറും. വിദ്യാഭ്യാസം എന്നത് ജീവിക്കുന്ന സമൂഹത്തിലെ എല്ലാവിധ സാമൂഹിക ചലനങ്ങളിലും ഭരണഘടനക്ക് വിധേയമായി പങ്കെടുക്കാനും ജീവിതം നയിക്കാനുള്ള പരിശീലനം കൂടിയാണ്. അതിനാൽ സ്കൂളുകളിൽ രാഷ്ട്രീയ ആശയാടിസ്ഥാനത്തിൽ ഒത്തുചേരുന്നത് വിലക്കുന്നത് ശരിയല്ലെന്നാണ് കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.

എ.കെ.ആൻ്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ സ്കൂളുകളിൽ രാഷ്ട്രീയം നിരോധിച്ചത്. ഇത് തന്റെ ഭരണകാലത്ത് പറ്റിയ തെറ്റാണെന്ന് പിന്നീട് ആന്റണി പശ്ചാത്തപിച്ചിരുന്നു. രാഷ്ട്രീയ സംഘടനകള്‍ക്ക് പകരം ജാതി-മത സംഘടനകള്‍ വിദ്യാലയങ്ങളില്‍ പിടിമുറുക്കിയ അപകടകരമായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു 2015ൽ അദ്ദേഹത്തിൻ്റെ തുറന്നുപറച്ചിൽ. ചെറുപ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ ജാതി -മത ഭ്രാന്ത് കുത്തിവയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പരിതപിച്ചിരുന്നു. ക്യാംപസുകളുടെ അരാഷ്ട്രീയ വല്‍ക്കരണത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരുന്നു.

സ്കൂളുകളിൽ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി അടുത്തയിടെ സമാനമായൊരു കേസിൽ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ സംഘടിക്കുന്നുവെന്നും സ്കൂൾ പാർലമെൻ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നുവെന്നും പരാതിപ്പെട്ട് ഹൈക്കോടതിലെത്തിയ കണ്ണൂരിലെ സ്കൂൾ അധികൃതരോട് ഇക്കാര്യത്തിൽ മാനേജ്മെൻ്റിന് തീരുമാനം എടുക്കാമെന്നാണ് കോടതി അറിയിച്ചത്. ഇതിൽ സർക്കാരിനും നോട്ടീസ് അയച്ചിരിക്കുകയാണ് കോടതി. ഖാദർ കമ്മറ്റിയുടെ ശുപാർശ പരിഗണിച്ചാൽ ഈ കേസിൽ ഇനി സർക്കാർ എന്ത് നിലപാട് എടുക്കുമെന്നതും നിർണായകമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top