ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകണം, യാചകനെ കത്തിച്ചുകൊന്ന് ആത്മഹത്യാ നാടകം; യുവതി പിടിയില്‍

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാനാണ് ഗുജറാത്ത് കച്ചിലെ യുവതി യാചകനെ കൊന്ന് ആത്മഹത്യാ നാടകം നടത്തിയത്. റാമി കേസരിയെന്ന ഇരുപത്തിയേഴുകാരിയാണ് കൊലപാതകം നടത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാരെ താന്‍ മരിച്ചതായി വിശ്വസിപ്പിക്കാനായിരുന്നു യുവതിയുടെ ശ്രമം. തെരുവില്‍ ഒറ്റക്ക് ജീവിച്ചിരുന്ന ഭാരത് ഭാട്ടിയ എന്ന യാചകനെ നിരീക്ഷിച്ച് ആരും അന്വേഷിച്ച് വരില്ലെന്ന് ഉറപ്പിച്ച ശേഷമായിരുന്നു കൊലപാതകം നടത്തിയത്. കാമുകന്‍ അനില്‍ ഗംഗാലാണ് എല്ലാ സഹായവും നല്‍കിയത്.

വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് യുവതി ഓളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ പോലീസ് കേസും ഭര്‍ത്താവും ബന്ധുക്കളും അന്വേഷിച്ച് വരുമെന്ന ഭയത്തിലുമാണ് ഈ നാടകം നടത്തിയത്. തെരുവില്‍ നിന്ന് യാചകനെ ബലമായി തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ജൂലൈ അഞ്ചിനായിരുന്നു ഈ കൊല നടന്നത്. പൂര്‍ണ്ണമായും കത്തിയ മൃതദേഹത്തിന് സമീപം യുവതിയുടെ ഫോണും ചെരുപ്പും ഉപേക്ഷിച്ചു. ഇതോടെ മരിച്ചത് റാമി കേസരിയെന്ന് ഉറപ്പിച്ച് വീട്ടുകാര്‍ സംസ്‌കാര ചടങ്ങുകളും നടത്തി.

മാസങ്ങള്‍ക്ക് ശേഷം യുവതി തന്റെ പിതാവിനെ കാണാന്‍ എത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. കുറ്റബോധം താങ്ങാനാവാതെ വന്നതോടെയാണ് രക്ഷതേടി പിതാവിന്റെ അടുത്തെത്തിയത്. എന്നാല്‍ പോലീസിനെ അറിയിക്കാനാണ് പിതാവ് ഉപേദശിച്ചത്. ഇത് അനുസരിക്കാതെ യുവതി വീട് വിട്ടതോടെ പിതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top