രാഹുല്‍ ഗാന്ധിയെ കണ്ട് വിനേഷ് ഫോഗട്ട്; രാഷ്ട്രീയ പ്രവേശനം ഉടനെന്ന് അഭ്യൂഹം

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. രാഷ്ട്രീയപ്രവേശനം എന്ന അഭ്യൂഹം പരക്കുന്നതിനിടയിലാണ് വിനേഷ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ബജ്രംങ് പൂനിയയും വിനേഷിനൊപ്പം ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ വിനേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നും സൂചനയുണ്ട്.

ഒളിംപിക്‌സിന് ശേഷം മടങ്ങിയെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി വിമാനത്താവളം മുതല്‍ അവരുടെ ഗ്രാമമായ ചാര്‍ഖി ദ്രാദ്രി വരെ നീണ്ട സ്വീകരണ ഘോഷയാത്ര തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ടേക്ക് ഓഫായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍സിംഗ് ഹൂഡയുടെ മകനും ലോക്‌സഭാ എംപിയുമായ ദീപേന്ദര്‍ ഹൂഡയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. സ്വീകരണ പരിപാടികളിലെ ജനക്കൂട്ടത്തെ വോട്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

കഴിഞ്ഞ ദിവസം കര്‍ഷക സമരവേദിയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കര്‍ഷകന്റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിനേഷ് പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരാണ് രാജ്യത്തിന്റെ ശക്തി. അവരില്ലാതെ ഒന്നും നടക്കില്ല. അവര്‍ ഊട്ടിയില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും മനസിലാക്കണം. കര്‍ഷകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകര്‍ ഇപ്രകാരം തെരുവില്‍ ഇരുന്നാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും വിനേഷ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top