മൂല്യനിര്‍ണയ ഒത്തുകളിയില്‍ അറസ്റ്റിലായ വിധികര്‍ത്താവ് മരിച്ച നിലയില്‍; കേരള സര്‍വ്വകലാശാല യുവജനോത്സവ കോഴക്കേസ് അന്വേഷണത്തിന് വന്‍ തിരിച്ചടി

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ട വിധികർത്താവ് ജീവനൊടുക്കി. കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ.ഷാജിയെ (52) ആണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടത്. മാര്‍ഗം കളിയില്‍ കോഴ വാങ്ങി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച കണ്ണൂര്‍ ചൊവ്വ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഷാജിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. കോഴ വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും അർഹതപ്പെട്ടവർക്കു മാത്രമാണ് മാർക്ക് നൽകിയതെന്നുമാണ് കുറിപ്പില്‍ ഉള്ളത്.
കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴയുമായി ബന്ധപ്പെട്ട് കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി.സൂരജ് (33) എന്നിവരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിധികർത്താവായ ഷാജിയുടെ ഫോണിലേക്ക് ജോമെറ്റും സൂരജും പലതവണ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് ഷാജിയുടെ ഫോണ്‍ പരിശോധിച്ചാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മൂവരെയും പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here